Monday, December 6, 2010

വരി: ബ്ലോഗ്ഗറാണല്ലേ??


                   അനിയനങ്ങനെ പുര നിറഞ്ഞു നില്‍ക്കയാണ് !! ഇത് കണ്ട്, ദിവസം ചെല്ലുംതോറും അമ്മയ്ക്ക് ആധി കൂടി കൂടി വരുന്നു. ഫോണ്‍ ചെയ്യുമ്പോഴെല്ലാം അനിയന്‍ പേടിപ്പിക്കും, “അണ്ണാ, നാട്ടിലെ പെണ്‍പിള്ളേരൊക്കെ കെട്ടി പോകുന്നു. അവസാനം മരുന്നിനു പോലും ഒരെണ്ണത്തിനെ കിട്ടത്തില്ല, പറഞ്ഞേക്കാം. അവനീ പറയുന്നത് എന്നോടുള്ള സ്നേഹം മൂത്ത്, ഞാന്‍ കല്യാണം കഴിച്ചു കാണാനുള്ള ആഗ്രഹം കൊണ്ടല്ലെന്നും, ഞാന്‍ അങ്ങനെ നില്‍ക്കുമ്പോള്‍ എന്നെ ഓവര്‍ടേക്ക് ചെയ്ത് ആക്രാന്തം കാണിക്കാന്‍ അമ്മ അവനെ സമ്മതിക്കാത്തത് കൊണ്ടാണെന്നും എനിക്ക് നന്നായിട്ടറിയാം. അങ്ങനെ ഒന്ന് രണ്ടു തവണ അവന്‍റെ നേരിട്ടുള്ള ഭീഷണി കൂടിയായപ്പോള്‍ മാട്രിമോണി സൈറ്റില്‍ പേരും പടവും കൊടുക്കാന്‍ തന്നെ തീരുമാനിച്ചു.
         സുന്ദരകളേരനായിരിക്കുന്ന മൂന്നു കളര്‍ പടം ഫോട്ടോഷോപ്പില്‍ കയറ്റി വെളുപ്പിച്ചെടുത്ത് പേരും നാളും എഴുതി, ബ്രോക്കര്‍ ഫീസ്‌ കൊടുക്കാതെ, മലയാളികളുടെ സ്വന്തം മൂന്നാന്‍ സൈറ്റുകളില്‍ ചാര്‍ത്തി. ഒന്നല്ല, രണ്ടിടത്ത്. "നമ്മള്‍ ഫോട്ടോ ഇടുന്നു, ഗ്ലാമ്മര്‍ കണ്ട് അന്ന് മുതല് തന്നെ പെണ്‍പിള്ളേരുടെ തന്തപടിമാര്‍ വിളിച്ചു തുടങ്ങുന്നു! സുന്ദരികളുടെതല്ലാത്ത പ്രൊഫൈലുകള്‍ നിഷ്ക്കരുണം തള്ളികളയുന്നു, വിദ്യാഭ്യാസമില്ലാത്തതിനെ ഏഴയലത്ത് അടുപ്പിക്കുന്നതേയില്ല, മലയാളം അറിയാന്‍ വയ്യാതതിനെയും മല്യാലം പറയുന്നതിനെയും പച്ചമലയാളത്തില്‍ തെറി വിളിക്കുന്നു ഇത്തരം സുന്ദരസുരഭിലമായ സ്വപ്‌നങ്ങള്‍ കണ്ട് ‘വിഘ്നേശ്വരാ..കാപ്പാത്തുന്ങ്കോ എന്നും പറഞ്ഞ് നെഞ്ചത്ത് കൈയും വച്ച് സബ്മിറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്തു.
     രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും ആകാംഷയുടെ ഒരു ഇത് കൊണ്ട് വീണ്ടും തുറന്നു നോക്കി. Profile Visited ഒരു നൂറെണ്ണം എങ്കിലും ആയിക്കാണും!! Interest അയച്ചതിനെയും message അയച്ചതിനെയും എല്ലാം വിശദമായി തുരന്നു പഠിച്ച് ജാതകം ഡൌണ്‍ലോഡ്‌ ചെയ്ത് വീട്ടിലേക്ക് അയച്ചുകൊടുക്കണം. അങ്ങനാണേല്‍ ഒരു രണ്ടു മാസത്തിനുള്ളില്‍ കല്യാണം നടക്കുമല്ലോ, ഈശ്വരാ! ഹൊ, ഇനി എന്തെല്ലാം ചെയ്തു തീര്‍ക്കാനുണ്ട്!! മനസ്സില്‍ പറഞ്ഞു കൊണ്ട് മാമന്‍സ്‌.com ഓപ്പണ്‍ ചെയ്തു. Profile visited : 0 ഇതെന്നാ ഇടപാടാ!! ഓ, ഫോട്ടോ ഇട്ടാല്‍ ഉടനെ വരില്ല. 24 മണിക്കൂര്‍ പിടിക്കും, അപ്പൊ നാളെ നോക്കാം. മാമന്‍സ്‌.com ക്ലോസ് ചെയ്തു.
     24 മണിക്കൂര്‍ തികഞ്ഞില്ല. വീണ്ടും ആകാംഷ, വീണ്ടും ആകാംഷയുടെ അതേ ഇത്!! മാമന്‍സ്‌ ഓപ്പണ്‍ ചെയ്തു. പടം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പക്ഷെ Profile visited : 0’. 'പടം വന്നതിനു ശേഷം ആരും ലോഗിന്‍ ചെയ്തു കാണില്ലായിരിക്കും'. സ്വയം സമാധാനിപ്പിച്ച് മാമന്‍സ്‌ ക്ലോസ് ചെയ്തു.
                           ഒന്നാം ദിവസവും രണ്ടാം ദിവസവും കൊഴിഞ്ഞു പോയി. മൂന്നാം ദിവസം പല്ല് തേക്കുന്നതിന് മുന്നേ തന്നെ net എടുത്തു കുത്തി. ദാ കിടക്കുന്നു, Profile visited : 1. ഹൊ, ആകാംഷയുടെ ഇത് വീണ്ടും എവറസ്റ്റ്‌ കൊടുമുടി കയറി. തുറന്നപ്പോള്‍ ഏതോ ഒരു കുമാരി, പ്രീ-ഡിഗ്രീ, വഡോദര! കുന്തം, പോയി പല്ല് തേക്കാമായിരുന്നു. അടച്ചു വച്ചിട്ട്  ഭീഷ്മപ്രതിജ്ഞ എടുത്തു. “രണ്ടാഴ്ച്ചത്തേക്ക് ഇതിനി തുറക്കില്ല
     പെണ്‍കുട്ടികളുടെയും അപ്പന്മാരുടെയും തള്ളികയറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച് വാതായനങ്ങള്‍ തുറന്നിട്ട എന്‍റെ പ്രൊഫൈല്‍ ഒരുമാതിരി റേഷനരി സപ്ലൈ നിര്‍ത്തിയ റേഷന്‍ കട പോലെയായി. വല്ലപ്പോഴും മണ്ണെണ്ണ വാങ്ങിക്കാന്‍ ആരെങ്കിലും വന്നാലായി. സംഗതിയുടെ കിടപ്പുവശം കണ്ട് റൂംമേറ്റ്‌ ഒരുത്തന്‍ ഉപദേശിച്ചു, ഇങ്ങനെ ചുമ്മാ തുറന്നിട്ടാല്‍ പോരാ, പെണ്‍പിള്ളേരെ കണ്ടു പിടിച്ച് അങ്ങോട്ടും interest അയക്കണംഅങ്ങനെ അവന്‍റെ ഉപദേശം ശിരസ്സാവഹിച്ച് ആലപ്പുഴ ജില്ലയിലും പരിസരപ്രദേശങ്ങളിലുമുള്ള പെണ്‍കൊച്ചുങ്ങള്‍ക്ക് interest അയച്ചു തുടങ്ങി. ഇത് വീട്ടുകാര് അറിഞ്ഞുള്ള പരിപാടിയാണെന്ന് അറിയിക്കാന്‍ ഏറ്റവും അടിയില്‍ ചേട്ടന്‍റെ പേരും വയ്ക്കും. 'നാളെ ഇതിനേക്കാള്‍ നല്ല ഒരുത്തന്‍ interest അയക്കുമെന്ന പ്രതീക്ഷയിലാണോ എന്തോ' ഒരൊറ്റ മറുപടി പോലും തിരികെ വന്നില്ല. അത് കൊണ്ട് അന്വേഷണം കുറച്ചു കൂടി വിശാലമാക്കി, കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകള്‍ കൂടി പരിധിയില്‍ പെടുത്തി. ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കടന്നു പോയി, ചങ്കരന്‍ പിന്നേം തെങ്ങേല്‍ തന്നെ !!
                   ആകാംഷയും, അതിന്‍റെ ആ ഇതും ഒരുമാതിരി കെട്ടടങ്ങിയിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ചെന്നൈയില്‍ ജോലി ചെയ്യുന്ന ഒരു കൂട്ടുകാരി വിളിച്ചിട്ട്, എടാ, നിനക്ക് കല്യാണം കഴിക്കാന്‍ മുട്ടി നില്‍ക്കുവല്ലേ, നീയീ നമ്പര്‍ ഒന്ന് എഴുതിയെടുത്തേ എന്നും പറഞ്ഞ് മാമന്‍സ്.കോമിലെ ഒരു പ്രൊഫൈല്‍ id തന്നു. പെങ്കൊച്ചിനെ കുറിച്ച് 100 വാക്കില്‍ കവിയാതെ ഒരു വിശദീകരണവും. കെട്ടടങ്ങിയ ആകാംഷ വീണ്ടും ഉണര്‍ന്നു. മാമന്‍സ്‌ ‌ഓപണ്‍ ചെയ്തു. പണ്ട്, ഒന്ന് രണ്ട് തവണ തുറന്നു നോക്കിയിട്ട്, എറണാകുളത്തിന് അപ്പുറമായത് കൊണ്ട് മാത്രം interest അയക്കാതെ ക്ലോസ് ചെയ്ത പ്രൊഫൈല്‍. കല്യാണക്കാര്യത്തില്‍ അങ്ങനെയാണ്, കേരളത്തിനെ നമുക്ക് എറണാകുളത്തിന് അപ്പുറമെന്നും, ഇപ്പുറമെന്നും തിരിക്കണം. തെക്കേ ഇന്ത്യയില്‍ മുഴുവനും വാനരന്മാരും രാക്ഷസന്മാരും ആണെന്ന് ചില വടക്കേ ഇന്ത്യന്‍ അലവലാതികള്‍ വിശ്വസിക്കുന്നത് പോലെയാണ്, കല്യാണ ആലോചന നടക്കുമ്പോള്‍ എറണാകുളത്തിന് വടക്കൊട്ടുള്ളവര്‍ ചിന്തിക്കുന്നത്!!
                      പക്ഷെ, ഈ പ്രൊഫൈലിന്‍റെ  കാര്യത്തില്‍ അങ്ങനെയൊന്നും സംഭവിച്ചില്ല. interest അയക്കലും, മറുപടിയും ജാതകം നോക്കലുമൊക്കെ പെട്ടെന്ന് നടന്നു. അടുത്ത ഇനം പെണ്ണ് കാണലാണ്. ഞാന്‍ ഇനി നാട്ടില്‍ പോകണമെങ്കില്‍ മൂന്നു-നാല് മാസമെങ്കിലും  കഴിയണം. അത് കൊണ്ട് പെണ്‍കൊച്ച് ജോലി ചെയ്യുന്ന ചെന്നൈയില്‍ പോയി പെണ്ണ് കാണാന്‍ തീരുമാനിച്ചു.
     അങ്ങനെ ആ സുദിനം വന്നെത്തി. കാലത്ത് പതിവ് പോലെ സൂര്യന്‍ ഉദിച്ചുയര്‍ന്നു. ഉദിച്ചപ്പോള്‍ തന്നെ രോമമെല്ലാം കരിഞ്ഞു പോകുന്ന ചൂട്! ചെന്നൈയില്‍ ചെന്നാല്‍ മതി, എന്തും വെയിലത്ത്‌ വച്ച് കരിചെടുക്കാം!! കരിഞ്ഞ മുഖവുമായി പെണ്‍കൊച്ചിന്‍റെ മുന്നില്‍ ചെല്ലാതിരിക്കാന്‍, ഒരു കിലോ fair & Lovely വാങ്ങി മുഖത്ത് പൊത്തി. വളര്‍ന്നു കൊണ്ടിരിക്കുന്ന നെറ്റി(കഷണ്ടി എന്ന് അസൂയക്കാര് പറയും) മറച്ച് മുടിയെല്ലാം മുന്നോട്ടാക്കിയിട്ടു. പോകുന്ന വഴിക്കെല്ലാം കാറിന്‍റെ  ചില്ലിലും, ബൈക്കിന്‍റെ ഗ്ലാസ്സിലും നോക്കി സുന്ദരനാണെന്ന് ഉറപ്പു വരുത്തി കൊണ്ടിരുന്നു.
              ഫാമിലിയായിട്ടു താമസിക്കുന്ന ഒരു കൂട്ടുകാരന്‍റെ വീട്ടില്‍ വച്ചായിരുന്നു 'ചടങ്ങ്'. നെഞ്ചിടിപ്പ് കൂടുന്നുണ്ടോ?! ഏയ്‌... ഉണ്ടെങ്കിലും അറിയിക്കാന്‍ പാടില്ലാ. മസ്സില് പിടിച്ചിരുന്നു. പെണ്‍കൊച്ച് ചായയുമായി വന്നു. ചായ തന്നപ്പോള്‍ തന്നെ മനസ്സില്‍ ഉറപ്പിച്ചു, ഇനി രണ്ടാമത് ഒരു പെണ്ണ് കാണലില്ലാ. നമ്രോന്മുഖിയായി അവള്‍ ഒരു മൂലക്കോട്ടു മാറി നിന്നു. ഈശ്വരാ, അവളീ മുസ്സൈക്‌ ഇട്ട തറയില്‍ കാല് കൊണ്ട് കളം വരയ്ക്കുന്നുണ്ടോ!? ഇല്ലാ, ഭാഗ്യം.


                                                   


എന്നാ പിന്നെ ഇനി പെണ്ണും ചെറുക്കനും കൂടി വല്ലതും സംസാരിച്ചോ.. കൂട്ടത്തിലെ കാരണവരായ ചേട്ടന്‍റെ വക.
     ചോദിക്കാന്‍ വേണ്ടി കാണാതെ പഠിച്ചോണ്ട് വന്നതെല്ലാം കറക്റ്റ് സമയത്ത് മറന്നു പോയത് കൊണ്ട്, അവസരം പെണ്‍കൊച്ചിന് പാസ് ചെയ്തു, 
എന്നോട് വല്ലതും ചോദിക്കാനുണ്ടോ?
നമ്രശിരസ്സില്‍ നിന്ന് നമ്രം എടുത്തു കളഞ്ഞിട്ട് അവള്‍ ഒരു ചോദ്യം,
ബ്ലോഗ്ഗറാണല്ലേ??
ഹമ്മേ, ഇതെന്തു ചോദ്യം!! ബ്ലോഗ്ഗറായതുകൊണ്ട് മാത്രം ഭാര്യമാര് അത്താഴം കൊടുക്കാത്ത പല കഥകളും പല ബ്ലോഗ്ഗര്‍മ്മാരും പലപ്പോഴായി പറഞ്ഞത് മനസ്സിലേക്ക് ഓടി വന്നു ! ഈശ്വരാ, ആദ്യത്തെ  പെണ്ണ് കാണലാണ്, ഇനി പെണ്ണ് കാണണ്ടാ എന്നൊക്കെ വിചാരിച്ചത് വെറുതെയായോ!! ഗണപതിക്ക് വച്ചത് തന്നെ കാക്ക കൊണ്ടുപോയ ലക്ഷണമാണ്. ഏത് നേരത്താണോ ബ്ലോഗ്‌ തുടങ്ങാന്‍ തോന്നിയത്!!
     ഒരു വളിച്ച ചിരിയുമായി മറുപടി പറഞ്ഞു, ഏയ്‌, അങ്ങനൊന്നുമില്ലാ..
ഇനി എന്തെങ്കിലും ചോദിക്കുന്നതിനു മുന്‍പ് ഇവിടുന്ന് സ്കൂട്ട് ആയേക്കാം എന്ന് വിചാരിക്കുമ്പോള്‍ പെണ്‍കൊച്ച്: വരയും വരിയും എനിക്കിഷ്ട്ടമാണ്, ഞാന്‍ ഫോളോ ചെയ്യാന്‍ തീരുമാനിച്ചു
     വിശ്വാസം വരാതെ അവളുടെ മുഖത്തേക്ക് നോക്കുമ്പോള്‍ ഒരു ചെറു ചിരിയുമായി വീണ്ടും,ബ്ലോഗ്ഗില്‍ മാത്രമല്ലാ...

Tuesday, November 2, 2010

വര : The Most Loved Eyes


The most loved/loving eyes in India.Isn't it? No need of an introduction about whom I am talking.

The portrait is from de'beers ad. Work is on pencil with Indian Ink which took only a day to finish.
YES, its your turn to comment on the sketch.




And the original photo is here


Saturday, October 2, 2010

വരി: ഉണ്ടച്ചക്കര

രംഗം 1:
"നീ വരുന്നോടാ കൊച്ചേ ആശുപത്രിയില്‍ പോകാന്‍? നിന്‍റെയമ്മ പ്രസവിച്ചു. "
അമ്മുമ്മ ഇത് ചോദിക്കുമ്പോള്‍ എനിക്ക് വയസ്സ് മൂന്ന്...!

"വേണ്ട, ഇവനെ പിന്നെ കൊണ്ടുപോകാം.. " 
അപ്പൂപ്പന്‍ പറഞ്ഞു തീരുന്നതിനു മുന്നേ ഞാന്‍ ബഹളം തുടങ്ങി,

"പറ്റില്ല, പറ്റില്ല..ഞാനും വരും..എനിക്കും കാണണം പൂച്ചക്കുട്ടിയെ.."

"പൂച്ചക്കുട്ടിയോ..?!!" എന്ന അര്‍ത്ഥത്തില്‍ അമ്മുമ്മ ഒന്ന് തിരിഞ്ഞു നിന്നു.

വടക്കേതിലെ ആളില്ലാത്ത വീട്ടില്‍ വലിയൊരു തൊഴുത്തുണ്ട്. ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ആ തൊഴുത്തില്‍ സ്ഥിരമായി പൂച്ച പ്രസവിക്കും. അപ്പൊ അമ്മ പറയും..
"മക്കളെ, അവിടെ പൂച്ച പ്രസവിച്ചു കിടപ്പുണ്ട്...അങ്ങോട്ട്‌ പോവ്വല്ലേ.."
ചെറുപ്പം മുതലേ അമ്മ പറയുന്നതെന്തും അനുസരിക്കുന്നത് കൊണ്ട് അമ്മ കാണാതെ, ചേട്ടന്‍ എന്നേം കൊണ്ട് പമ്മി പമ്മി പൂച്ച പ്രസവിച്ചിട്ട കുഞ്ഞുങ്ങളെ കാണാന്‍ പോകും. നല്ല കുഞ്ഞു പൂച്ചക്കുട്ടികള്‍..!!
                  അങ്ങനെ 'പ്രസവം' എന്ന് കേള്‍ക്കുമ്പോള്‍ അത് പൂച്ചക്കുട്ടിയായിരിക്കും എന്നാണെന്‍റെ വിചാരം..!!
അമ്മുമ്മ ഒന്ന് ഞെട്ടിയോ..!? ഞെട്ടിയെന്നു തോന്നുന്നു...എന്നിട്ട് ഒരു ചെറു ചിരിയുമായിട്ടു പറഞ്ഞു..
"ആ..നല്ല ഒന്നാന്തരം ഒരു ആണ്‍ പൂച്ചയാ.."
അമ്മുമ്മയുടെ മറുപടി കേട്ടപ്പോള്‍ ഞാനുറപ്പിച്ചു..
"എന്‍റെയമ്മ നല്ലൊരു പൂച്ചക്കുട്ടിയെ പ്രസവിച്ചു.."
                   ആശുപത്രി വരാന്തയില്‍ എത്തിയപ്പോള്‍ അമ്മായി ഫ്ലാസ്ക്കുമായി പോകുന്നു. അമ്മാവിയും പറഞ്ഞു..
"മോന് കളിക്കാനൊരു ആളായല്ലോ.."
അതും കൂടി കേട്ടപ്പോള്‍ സന്തോഷം ഇരട്ടിയായി..
"എനിക്ക് കളിക്കാന്‍ വേണ്ടിയാ അമ്മ പൂച്ചക്കുട്ടിയെ പ്രസവിച്ചിരിക്കുന്നത്.."
                 മുറിയിലേക്ക് കയറുമ്പോള്‍ അമ്മ കൈയാട്ടി വിളിച്ചു. തൊട്ടിലിലേക്ക് ചൂണ്ടി കാണിച്ചിട്ട്, 
"ഇങ്ങ് വാ...നോക്കിയേ ഇതാരാന്ന്.."
വിടര്‍ന്ന ചിരിയുമായി ഞാന്‍ പറഞ്ഞു.."എനിക്കറിയാം..പൂച്ചക്കുട്ടിയല്ലേ...?"
അമ്മയും സമ്മതിച്ചു.."നോക്കിയേ പൂച്ചക്കുട്ടിയെ ഇഷ്ട്ടമായോന്ന്‍..."

എത്തി വലിഞ്ഞ് ഞാന്‍ തൊട്ടിലിലേക്ക് നോക്കി..
"ഇതെന്താ..ഇത് പൂച്ചക്കുട്ടിയല്ലല്ലോ..!!" ഞാന്‍ ചിണുങ്ങി..
എന്‍റെ ചിണുങ്ങല് കണ്ടപ്പോള്‍ അമ്മക്ക് കാര്യം മനസ്സിലായി, അമ്മ സമാധാനിപ്പിച്ചു.
"നല്ല പൂച്ചക്കുടിയെ പോലത്തെ കുഞ്ഞല്ലേ..ഇത് മോന്‍റെ അനിയന്‍ കുഞ്ഞാ, മോന് കളിക്കാന്‍ വേണ്ടി അമ്മ മേടിച്ചതാ.."
'കളിക്കാന്‍' എന്ന് കേട്ടപ്പോള്‍ സമാധാനമായി, വീണ്ടും എത്തി വലിഞ്ഞ് തോട്ടിലിലേക്ക് നോക്കി.
             ഒരു തക്കിടിമുണ്ടന്‍, തടിമാടന്‍..!! ഞാന്‍ അവന്‍റെ കാലില്‍ ഒന്ന് തൊട്ടു. ഉറങ്ങി കിടക്കുകയായിരുന്ന അവന്‍ കണ്ണ് തുറന്നു എന്നെ തുറിച്ചു നോക്കി. എന്നിട്ട് കാലു കുടഞ്ഞൊരു തൊഴി. കൃത്യം എന്‍റെ മൂക്കില്‍. ഞാന്‍ കരയാന്‍ തുടങ്ങുന്നതിനു മുന്നേ അവന്‍ വലിയ വായില്‍ കാറാനും തുടങ്ങി. എന്‍റെ കരച്ചില്‍ താനേ നിന്നു.
"നീ കുഞ്ഞിനെ ഉപദ്രവിച്ചോടാ..??!" അമ്മയുടെ വഴക്കും കൂടിയായപ്പോള്‍ അവന് നല്ലൊരു ഇടി കൊടുത്തിട്ട് പോരാന്‍ തോന്നി; ഇടിച്ചില്ല..അമ്മ കണ്ടാല്ലോ..!
മനസ്സില്‍ പറഞ്ഞു, "നീയങ്ങ് വീട്ടിലേക്ക് വന്നേരെടാ.."

രംഗം 2:
"നീ വരുന്നോടാ ആശുപത്രിയില്‍ പോകാന്‍? നിന്‍റെ കുഞ്ഞമ്മ പ്രസവിച്ചു. "
അമ്മ ഇത് ചോദിക്കുമ്പോള്‍ എനിക്ക് വയസ്സ് പതിമൂന്ന്.

"ഇല്ലമ്മേ..അമ്മ പൊയ്ക്കോ.." 
ഇത് പറയുമ്പോള്‍ ഒരു കള്ളച്ചിരിയുമായി മനസ്സില്‍ പറഞ്ഞു..
"ഇന്നെങ്കിലും ആ ഉണ്ടച്ചക്കര ഭരണി കണ്ടു പിടിക്കണം" 
                    ഉണ്ടച്ചക്കര ഞങ്ങളുടെ വീക്നെസ് ആണെന്ന് അറിയാവുന്നത് കൊണ്ട് അമ്മ അതിവിദഗ്ദ്ധമായി അത് പാത്തു വയ്ക്കും. അതിനേക്കാള്‍ വിദഗ്ദ്ധമായി ഞങ്ങള്‍ അത് കണ്ടു പിടിക്കുന്നത്‌ കൊണ്ട് അമ്മ സ്ഥിരമായി അതിന്‍റെ സ്ഥാനം മാറ്റും. കഴിഞ്ഞ തവണ അമ്മ പുറത്തു പോയപ്പോള്‍ ഭരണി കണ്ടുപിടിക്കാന്‍ പറ്റിയില്ല. ഇത്തവണ എങ്ങനേം കണ്ടുപിടിച്ചേ  പറ്റൂ..
അമ്മ പുറത്തു പോയതും, അടുക്കളയില്‍ ലൈറ്റ് പോലും ഇടാതെ ചിമ്മിനിക്കുള്ളിലൂടെ വരുന്ന ചെറിയ വെട്ടത്തില്‍ ഞാന്‍ പണി തുടങ്ങി. നേരം കുറെയായിട്ടും ഒരു രക്ഷയുമില്ല..!! സാധാരണ ഇങ്ങനെയുള്ള 'തപ്പലുകലിലാണ്' പല പല ബേക്കറി ഐറ്റംസും പൊങ്ങി വരുന്നത്. ഇത്തവണ അതുപോലുമില്ല..! ഊര്‍ജസ്വലമായി പണി പുരോഗമിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് അടുക്കളയിലെ ലൈറ്റ് വീണു. ഞെട്ടി തിരിഞ്ഞു നോക്കുമ്പോള്‍ ഒരു വലിയ കഷ്ണം ഉണ്ടച്ചക്കരയുമായി അനിയന്‍ നിന്നു കൊഞ്ഞനം കുത്തുന്നു.
"ഇതെവിടെയാടാ ഇരിക്കുന്നെ..??!!"
"പറയില്ലാ..." എന്നും പറഞ്ഞവന്‍ തലയാട്ടി.
"എന്നാ കുറച്ചെനിക്ക് താടാ.." കെഞ്ചി നോക്കി...
"തരൂല്ലാ..." അവന്‍ വീണ്ടും തലയാട്ടി.
നോ രക്ഷ..! സാമം കഴിഞ്ഞു. ദാനവും ഭേദവും ഇല്ല..നേരെ ദണ്ഡത്തിലേക്ക്..!
"നിക്കെടാ അവിടെ.."
അവന്‍ ഓടി..പുറകെ ഞാനും.
വീടിന് രണ്ടു വലത്ത് കഴിഞ്ഞു. മൂന്നാമത്തെ വലത്തിന് മുറ്റത്ത്‌ നിന്ന പ്ലാവിന്‍റെ വേരില്‍ തട്ടി അവന്‍ മൂക്കും കുത്തി താഴെ..! 
അവന്‍റെ കരച്ചില് കേട്ട് അയലത്തുകാരെല്ലാം ഓടി കൂടി. നെറ്റിക്കും കൈമുട്ടിലും എല്ലാം ചോര ഒലിപ്പിച്ച് നിന്ന അവനെ കൂട്ടത്തിലുണ്ടായിരുന്ന ചേട്ടന്മാര്‍ ആശുപത്രിയില്‍ കൊണ്ടുപോയി. ആശുപത്രിയില്‍ പോയ ചേട്ടന്മാര് തിരിച്ചു വന്ന് പറഞ്ഞു...
"അവന്‍റെ കൈ ഒടിഞ്ഞു. അവിടെ അഡ്മിറ്റ്‌ ചെയ്തിരിക്കുവാ.."
             വൈകുന്നേരം ആശുപത്രിയില്‍ പോയപ്പോള്‍ കൈയ്യില്‍ പ്ലാസ്ടറും, നെറ്റിയില്‍ ബാണ്ട്-ഐടും ഒക്കെയായി കിടക്കുകയാണവന്‍. കഷ്ട്ടമായി പോയല്ലോ എന്ന് മനസ്സില്‍ വിചാരിക്കുമ്പോളേക്കും അമ്മ ചോദിച്ചു;
"രണ്ടും കൂടി എന്തായിരുന്നെടാ പരിപാടി? ഇതെങ്ങനെ പറ്റിയതാ??"

"അത്...അമ്മേ..." എന്നൊക്കെ വിക്കി വിക്കി നില്‍ക്കുമ്പോള്‍..

"ഉണ്ടച്ചക്കര കൊടുക്കാഞ്ഞതിന് അണ്ണന്‍ എന്നെ തള്ളിയിട്ടതാണമ്മേ.."
കണ്ണില്‍ ചോരയില്ലാതെ അവന്‍ പറഞ്ഞു കളഞ്ഞു.
തീര്‍ന്നില്ലേ കഥ !! നിര്‍ത്താതെയുള്ള അമ്മയുടെ ശകാരം പറച്ചിലിനിടയില്‍ ഞാനവന്‍റെ അടുത്ത് ചെന്ന് പറഞ്ഞു, മനസ്സിലല്ല...ചെവിയില്‍..
"നീയങ്ങ് വീട്ടിലേക്ക് വന്നേരടാ.."

ചിത്രം കടപ്പാട് : ഗൂഗിള്‍ 

Wednesday, September 1, 2010

വര: The Cemetery





Pencil. Only pencil.

ഏതോ ഒരു മാഗസിന്‍റെ താളുകള്‍ മറിക്കുമ്പോള്‍ കണ്ട ഒരു ചിത്രം. 'മോഡേണ്‍ ആര്‍ട്ട്‌' കളെ കുറിച്ചുള്ള ലേഖനം ആയിരുന്നു, കൂട്ടത്തില്‍ കുറെ ചിത്രങ്ങളും. ഒരു പെയിന്റിംഗ് കണ്ട് ഏതാണ്ട് അതേ പോലെ ചെയ്യാന്‍ നടത്തിയ ഒരു ശ്രമമാണ് ഇത്.

Seems like the sketch is yet to finish? Answer is No.
People call it Modern Art, and so I (!!!)

From the Heart: I am against the concept of modern art. How boring it is, if the artist is needed there to explain what is there in the picture..!! 

Is the concept of this sketch is clear from the title?

Wednesday, August 18, 2010

വരി: റ്റാ-റ്റാ..ബൈ ബൈ..മാത്തേരാന്‍

ഭാഗം 1: വരുന്നോ ഞങ്ങള്‍ക്കൊപ്പം മാത്തേരാനിലേക്ക്..?
ഭാഗം 2: എത്തിപ്പോയ് മാത്തേരാനില്‍..!!



തുടരുന്നു..               ദൈവദൂതന്‍ bisleri കുപ്പിയുടെ carton-നുമായി നടന്നു പോകുന്നത് കണ്ടിട്ടുണ്ടോ?!!
പിന്നെ, ദൈവദൂതന് അതല്ലെ പണിയെന്നു ചോദിച്ചാല്‍ ഞങ്ങള്‍ പറയും.. "അതേ..!!"
വഴി തെറ്റി കാട്ടിലെത്തിയ ഞങ്ങള്‍ക്ക് വല്യൊരു ആശ്വാസമായാണ് അയാള്‍ അത് വഴി പോയത്. പക്ഷെ 'ദൈവദൂതനോട്' രണ്ടു കുപ്പി വെള്ളം ചോദിച്ചപ്പോള്‍, 'അങ്ങ് കടയില്‍ വന്നാല്‍ തരാമെന്നായിരുന്നു' മറുപടി.
കുറച്ചു കൂടി നടന്നാല്‍ മറ്റൊരു പോയിന്റ്റ് കൂടി ഉണ്ടെന്നു പറഞ്ഞപ്പോള്‍, 'എന്നാ ശരി, വെള്ളവും കുടിക്കാം, പൊയന്റും കാണാം' എന്ന് പറഞ്ഞു ഞങ്ങള്‍ അയാള്‍ക്കൊപ്പം കൂടി. പത്തു പതിനഞ്ചു മിനിറ്റ് കൂടി നടന്നു കാണും, ചെന്ന് കയറിയത് ഒരു ചെറിയ വീട്ടിലേക്കാണ്. വീടിനോപ്പം കച്ചവടവുമായി ഒരു വൃദ്ധനും വൃദ്ധയും. ഞങ്ങളെ കൂട്ടികൊണ്ട് വന്നത് അവരുടെ മകനായിരിക്കണം. വീടും കച്ചവടവും ചെറുതാണെങ്കിലും പെപ്സിയും, കൊക്കകോളയും, lays-സും ഒക്കെ ആയി 'നല്ല സെറ്റ്അപ്പ്‌'..!! മോരും വെള്ളം ഉണ്ടെന്നു കേട്ടപ്പോള്‍ ബാക്കി എല്ലാം ഉപേക്ഷിച്ച് 'ഗുമു-ഗുമാ' മോരും വെള്ളം വാങ്ങി കുടിച്ച് എല്ലാവരും വയറു നിറച്ചു.
              ഞങ്ങളുടെ കൈയില്‍ നിന്ന് കുറച്ചു കാശ് കിട്ടിയ സന്തോഷം, 'അവിടെ നിന്ന് പത്തു ചുവടു നടന്നാല്‍ Rambaug Point ആണെന്ന്' ഓര്‍മ്മപ്പെടുത്താന്‍ വഴികാട്ടി ചേട്ടന്‍ മറന്നില്ല. അലക്സാണ്ടര്‍ പൊയന്റില്‍ നിന്ന് കാണാവുന്ന സഹ്യാദ്രിയുടെ ഏതാണ്ട് മുന്‍ഭാഗം കാണാന്‍ പറ്റുന്നുവെന്നതാണ് Rambaug Point-ന്‍റെ പ്രത്യേകത.

Rambaug point-ല്‍. പിറകില്‍ സഹ്യാദ്രിയുടെ മുന്‍ഭാഗം 

എന്തായാലും വഴി തെറ്റി വന്നത് വെറുതെയായില്ലാ. അപ്പോള്‍ അവിടേക്ക് വന്ന America-ക്കാരിക്കു ഞങ്ങളുടെ ബഹളം കണ്ടപ്പോള്‍ ഒരു കൗതുകം. അവര്‍ക്ക് ഞങ്ങളുടെ ഫോട്ടോയെടുക്കണം. (പിന്നാമ്പുറത്ത് കേട്ടത്: America-യിലെ വല്ല hoarding-ലോ മറ്റോ ഒട്ടിക്കാനാനെങ്കില്‍ ആയിക്കൊട്ടടെ...!!). വഴികാട്ടി ചേട്ടനോട് ഷാര്‍ലറ്റ് ലേക്കിലെക്കുള്ള വഴി ചോദിച്ചു മനസ്സിലാക്കി, America-ക്കാരിക്ക് കൈയും കൊടുത്തു ഞങ്ങള്‍ വീണ്ടും നടത്തം ആരംഭിച്ചു.
                   ദാഹവും ക്ഷീണവും മാറിയ ആവേശത്തില്‍ ബിബിന്‍ ഗിറ്റാര്‍ കൈയിലെടുത്തു. മാത്തേരാന്‍ കാടിന് നടുവിലൂടെ...
"കേരളം, കേരളം, കേരളം മനോഹരം..."
എന്ന് ഞങ്ങളല്ലാതെ ഇന്നെ വരെ ആരും പാടിക്കൊണ്ട്  നടന്നിട്ടുണ്ടാവില്ലാ..!!

നടത്തം ഏറുംതോറും കാടിന്‍റെ കനം കുറഞ്ഞു കുറഞ്ഞു വന്നു. നാല്‍ക്കവല പോലെ തോന്നിക്കുന്ന ഒരു വഴിയില്‍ എത്തിയപ്പോള്‍ കുറെ കുതിരകളും, കുതിരക്കാരും. ഒന്ന് റൗണ്ട് അടിക്കാം, രൂപ.20! അതല്ലാ, ഇനി അടുത്ത പോയിന്റ്‌ വരെ പോകണോ..? രൂപ.200..!! 
"വേണ്ട ചേട്ടാ..അടുത്ത പോയിന്റ്‌ വരെ ഞങ്ങള്‍ നടന്നു പൊയ്ക്കൊള്ളാം.." തത്കാലം ഇവിടെ ഒരു കറക്കം. 
ആദ്യം മടിച്ചു നിന്നവര്‍ കുതിരപ്പുറത്തു കയറിയവരോട് തിരക്കി..."എങ്ങനെയുണ്ട്..?"
"കൊള്ളാം... സംഭവമല്ലെ..."ന്നു മറുപടി.
എല്ലാവര്‍ക്കും ആവേശമായി, കുതിരക്കാര്‍ക്ക് നല്ല കോളും..!

ഇടച്ചേന സിബുവും കൈതേരി അനുപും..!! 

               ഷാര്‍ലറ്റ് ലേക്കിലെക്കുള്ള വഴി തെറ്റിയിട്ടില്ലെന്ന് കുതിരക്കാരോട് ചോദിച്ചുറപ്പിച്ചു ഞങ്ങള്‍ നടന്നു തുടങ്ങി. ഈ നടത്തത്തില്‍ മറ്റൊരത്ഭുതമാണ് വഴിയില്‍ ഞങ്ങള്‍ക്ക് വച്ചിരുന്നത്. പച്ചയും വെള്ളയും യൂണിഫോം ധരിച്ച്, ബാഗും തോളിലിട്ടു കുറെ കുട്ടികള്‍ എതിരെ വരുന്നു. 'ഈശ്വരാ, ഈ കുഞ്ഞു മലമുകളില്‍, മാനും...മാഞ്ചാടിയും ഇല്ലാത്ത ഈ സ്ഥലത്ത് ഒരു സ്കൂളോ..!!!' അറിയാവുന്ന ഹിന്ദിയില്‍ കുശലം ചോദിച്ചു.. എന്നിട്ട് തിരക്കി,
"മക്കളെ, നിങ്ങള്‍ ഏത് സ്കൂളിലാ പഠിക്കുന്നത്..?"
സാറുമ്മാര് ചോദ്യം ചോദിക്കുന്നതിനു ഉത്തരം പറയുന്നത് പോലെ എല്ലാവരും കൂടി...
"St.Xavier's സ്കൂള്‍....." 
                കുട്ടികള്‍ക്ക് റ്റാ-റ്റാ കൊടുത്തു ഞങ്ങള്‍ മുന്നോട്ടു നടന്നു. പിന്നീടുള്ള നടത്തത്തില്‍ കുതിരകളും സ്കൂളും ഒക്കെ ആയി സംസാരവിഷയം. ആ നടത്തം ഏറെ ദൂരം പോകേണ്ടി വന്നില്ലാ, കുഞ്ഞരുവികളുടെ കള കള ശബ്ദം ഞങ്ങളെ നിശബ്ദരാക്കി. ചെറിയ തിട്ടകളില്‍ നിന്ന് താഴേക്കു വീണ്, വഴി മുറിച്ചൊഴുകുന്ന നല്ല തെളിനീര്. ഉറവയില്‍ കൈവച്ച് ഞാനത് കൈക്കുമ്പിളിലേക്ക് എടുത്തു. 
"ഹോ...!! എന്താ തണുപ്പ്..."
കൈയിലെടുത്ത വെള്ളം കൊണ്ട് മുഖം കഴുകി. ഒരു പുത്തന്‍ ഉണര്‍വ്. പുതു മഴ നനഞ്ഞ സുഖം....!!!
                      പത്തു ചുവടു കൂടി നടന്ന് ഒരു വളവു തിരിഞ്ഞപ്പോള്‍, അതിമനോഹരിയായ ഷാര്‍ലറ്റ് ലേക്ക്. ഇത്രയും നേരം ഞങ്ങള്‍ അന്വേഷിച്ചു നടന്ന മാത്തേരാന്‍റെ പുത്രി. കണ്ടല്‍ ചെടികള്‍ അരയില്‍ ചുറ്റി, പച്ച പട്ടുടുത്തു നില്‍ക്കുന്ന സുന്ദരി. അവളുടെ മെയ്യില്‍ തഴുകി വരുന്ന ഇളംകാറ്റ് മറ്റൊരു സ്ഥലത്തും കിട്ടാത്ത അനുഭൂതിയാണ് പകര്‍ന്നു തന്നത്.



ഷാര്‍ലറ്റ് ലേക്ക്

തടാകത്തിന്‍റെ  കരയില്‍ കൂടി നടക്കുമ്പോള്‍ കൈയില്‍ പൊതിയുമായി നടക്കുന്നവര്‍ക്ക്, കരിമ്പ് ജ്യൂസ്‌ വിറ്റിരുന്ന കടക്കാരന്‍ മുന്നറിയിപ്പ് കൊടുക്കുന്നുണ്ടായിരുന്നു..
"കുരങ്ങന്മാരെ സൂക്ഷിച്ചോ..."
അയാള്‍ പറഞ്ഞത് പോലെ തന്നെ സംഭവിച്ചു. അച്ചായന്‍റെ കൈയ്യിലിരുന്ന ഒരു sprite കുപ്പി അവന്മാര് പിടിച്ചു പറിച്ചു. എന്നിട്ട് അതും പിടിച്ചു മരത്തിന്‍റെ മുകളില്‍ കയറിയിരുന്നു ഇളിച്ചു കാണിച്ചു..."തനി കൊരങ്ങന്‍..!!"

ഷാര്‍ലറ്റ് ലേക്കിന്‍റെ കരയില്‍ 

              സമയം ഏതാണ്ട് 2.00 മണി ആയിരുന്നു. എല്ലാവര്‍ക്കും നല്ല വിശപ്പ്‌.തടാകത്തിന്‍റെ കരയില്‍ രണ്ടു-മൂന്നു ഭക്ഷണശാലകളുണ്ട്. പാവ് ഭാജിയും, വടാപ്പവും, ഭേല്‍പ്പൂരിയും ഒക്കെ കിട്ടുന്ന ചെറിയ കടകള്‍. എല്ലാവരും വടാപ്പാവ് മേടിച്ചു കഴിച്ചു;വിശപ്പ്‌ മാറിയില്ല. പാവ് ഭാജിയും കരിമ്പ് ജ്യൂസും കൂടി ആയപ്പോള്‍ സ്വസ്ഥം(ഏത്തക്കയും പോത്തിറച്ചിയും പോലെ ഉഗ്രന്‍ combination ആയിരുന്നു). വയറു നിറയെ ഭക്ഷണം ആയപ്പോള്‍ രാവിലെ മുതലുള്ള നടത്തത്തിന്‍റെ ക്ഷീണം മാറ്റാന്‍ കാലും നീട്ടി അവിടെ തന്നെ ഇരിക്കാന്‍ തീരുമാനിച്ചതും, അച്ചായന്‍ ധൃതി കൂട്ടി..
"എളുപ്പമാകട്ടെ..എളുപ്പമാകട്ടെ..നമുക്കിനി കുറെ ദൂരം പോകാനുണ്ട്.."
ഇനി വീട്ടില്‍ ചെന്നാലല്ലാതെ ഇരുത്തം നടക്കില്ലാന്ന് മനസ്സിലാക്കി എല്ലാവരും അച്ചായന് പിറകെ നടത്തം തുടങ്ങി. ഷാര്‍ലറ്റ് ലേക്കിന് ഇടതു വശത്തുള്ള വഴിയില്‍ കൂടി മൂന്നു നാല് വളവും തിരിവും കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ മാത്തേരാന്‍റെ മറ്റൊരു വശത്തെത്തി. ദൂരെ, കൂര്‍ത്ത മുനയുമായി നില്‍ക്കുന്ന ഒരു ഒറ്റമലയും, താഴെ സൂര്യപ്രഭയില്‍ വെട്ടി തിളങ്ങുന്ന ഒരു വലിയ തടാകവും.Lord's point എന്ന ഈ സുന്ദരിയെ വിട്ടു കളയാഞ്ഞതില്‍ അതിയായ സന്തോഷം തോന്നി. കുറച്ചു ഫോട്ടോസും എടുത്തു അവിടെ നിന്നും തിരിച്ചു നടന്നു.
കൂര്‍ത്ത മുനയുള്ള ഒരു ഒറ്റമല 
പോക്കിയിങ്ങ് എടുത്താലോ..?!!

ഷാര്‍ലറ്റ് ലേക്കിന്‍റെ ഓരം ചേര്‍ന്നുള്ള പടികള്‍ കയറി ഞങ്ങള്‍ മറ്റൊരു വഴിയിലെത്തി.
                       വഴി ആരംഭിക്കുന്നിടത്ത് വീണ്ടും കുതിരകളും കുതിരക്കാരും. Rambaug pointന് അടുത്ത് കണ്ട ഒന്ന്-രണ്ടു കുതിരക്കാര്‍ ഇവിടെയും ഉണ്ടായിരുന്നു. പല്ലവി പഴയത് തന്നെ..
"ഇവിടുന്നു echo പോയിന്റ്‌ വരെ കൊണ്ട് വിടാം,  രൂപ.200..!!".


 ഇത്തവണയും ഞങ്ങള്‍ നടത്തം മതിയെന്ന് തീരുമാനിച്ചു. ഇത് വരെ നടന്ന വഴികളെല്ലാം നിരപ്പുള്ളതായിരുന്നെങ്കില്‍, ലേക്കില്‍ നിന്നുള്ള വഴികള്‍ കുത്തനെ ഉള്ള കയറ്റങ്ങളായിരുന്നു.

വഴിയില്‍ ഓട് ഇട്ട കേരള സ്റ്റൈലില്‍ ഒരു കെട്ടിടം 
ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന മറ്റൊരു കെട്ടിടം 

echo point-ന് മുന്‍പുള്ള King George point-ല്‍ എത്തുന്നതിനു മുന്നേ തന്നെ എല്ലാവരും തളര്‍ന്നു. പ്രായമായ അമ്മച്ചിയും, കൈകുഞ്ഞുമായി നടക്കാന്‍ പറ്റാതായപ്പോള്‍ അച്ചായനും കുടുംബവും വഴിയില്‍ വിശ്രമിക്കാനിരുന്നു. അവര്‍ പിറകെ എത്തിയേക്കാമെന്നു പറഞ്ഞപ്പോള്‍ ഞങ്ങള്‍ നടത്തം തുടര്‍ന്നു.

തളര്‍ന്നു പോയി..!
അച്ഛന്‍റെ തോളില്‍ ഒരു മയക്കം - നേവൂട്ടി 

             King George point-ല്‍ എത്തുമ്പോള്‍ ഇത് വരെ കണ്ട സ്ഥലങ്ങളുടെ അത്ര ഭംഗിയൊന്നും തോന്നിയില്ല. അവിടെയെന്താ കാണാനുള്ളതെന്ന് ഒരു കുതിരക്കാരനോട് തിരക്കി.
"സാബ്, ബാരിഷ് കേ സമയ് യെ ജഹെ ബഹുത്ത് സുന്ദര്‍ ലഗ്തി ഹേ.."
മഴ പെയ്താലെന്താ ഇത്ര ഭംഗി..? ആകാംഷയായി..!!
"ജര്‍നെ സിര്‍ഫ്‌ ബര്‍സാത് മേ ഹി ദിഖായി ദേത്തെ ഹേ..."
(മഴ സമയത്ത് മാത്രം അവിടെ വെള്ളച്ചാട്ടം ഉണ്ടാകുമത്രെ..!)

അനൂപ്‌, King George point-ല്‍
അതെ സ്ഥലം മഴയ്ക്ക് ശേഷം. കടപ്പാട്: ഗൂഗിള്‍ 

അയാളങ്ങനെ പറഞ്ഞപ്പോള്‍ അതിനു ഇത്ര ഭംഗി ഉണ്ടാകുമെന്ന് കരുതിയില്ല..!!
              എന്നാ പിന്നെ മഴ പെയ്തിട്ട് വരാമെന്ന് പകുതി കളിയായും, പകുതി കാര്യമായും പറഞ്ഞിട്ട് ഞങ്ങള്‍ വീണ്ടും നടന്നു. echo point-ലേക്കുള്ള വഴി നിറയെ കുതിരപ്പുറത്തു പോകുന്ന സഞ്ചാരികളായിരുന്നു. കുത്തനെ ഉള്ള കയറ്റം കയറണമെന്ന് അറിയാതെ, "കുതിര വേണ്ട" എന്ന് പറഞ്ഞ ഞങ്ങള്‍ മണ്ടന്മാരെല്ലാം കൂടെ അങ്ങനെ നടന്നു കൊണ്ടേ ഇരുന്നു.

ഒരു 'അക്കൊഷോട്ടന്‍' കുതിരപ്പുറത്ത്‌ 

            നാല് മണി കഴിഞ്ഞിരുന്നു. ഞങ്ങള്‍ echo point-ല്‍ എത്തി. എത്തുന്നതിനു മുന്‍പ് തന്നെ അവിടുന്ന് ഭയങ്കര ഒച്ചയും ബഹളവും. Echo അടിക്കുന്നുണ്ടോ എന്നുള്ള പരീക്ഷണം നടക്കുകയാണവിടെ. വരുന്നവര് വരുന്നവര് ഇത് തന്നെ പരിപാടി.ഒരുത്തന്‍ കൂവി തീരുന്നതിനു മുന്നേ അടുത്തയാള് കൂവും. അങ്ങനെ ഒറിജിനലേതാ, echo ഏതാണെന്നറിയാതെ അങ്ങോട്ടും ഇങ്ങോട്ടും മുഖത്തോട് മുഖം നോക്കി നില്‍ക്കുന്നതിനിടയില്‍ എന്തോ ഒരു 'സാധനം' ദൂരെ കൂടെ പറന്നു പോയത് പോലെ തോന്നി. അതെന്താണെന്നാലോചിച്ച് വായും പൊളിച്ചു നില്‍ക്കുമ്പോള്‍ ദാ വീണ്ടും പോകുന്നു വേറൊന്ന്. ആഹാ, അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ...ക്യാമറ കൈയിലെടുത്തു, zoom-ല്‍ കൂടി കാണാന്‍ പറ്റുമോന്ന് ഒരു പരീക്ഷണം നടത്തി.
Success...!!
എന്നിട്ടും സംശയം ബാക്കി..
"അതെന്താ...Spider Man-ന്‍റെ കുഞ്ഞോ..??!!!"
അവിടെ ഭേല്‍പ്പൂരി വിറ്റുകൊണ്ടിരുന്ന ചേട്ടനോട് തിരക്കി,
"എന്താ ചേട്ടാ അത് സംഭവം?"
"വോ തോ ropeway ഹേ...Honeymoon point സെ Lousia point തക്ക്"
റോപ് വേ..റോപ് വേ..ആരൊക്കെയുണ്ട് അതില്‍ കയറാന്‍..?? അനൂപിന് ആവേശമായി..
ചോട്ടുവും, ശ്രുതിയും, സൗമ്യയും കൈ പൊക്കി.
"ഞാനുമുണ്ട്..." ഞാനും കൈ പൊക്കി.
ബാക്കിയുള്ളവര്‍ നിര്‍ദാക്ഷണ്യം പറഞ്ഞു.."ഞങ്ങളില്ലാ...നിങ്ങള്‍ പൊയ്ക്കോ.."
ഡയലോഗ് വിടാന്‍ പറ്റിയ ഗ്യാപ് ഒന്നും നമ്മള്‍ വിട്ടു കളയാന്‍ പാടില്ലല്ലോ.."വേണ്ടാ..ധൈര്യമില്ലാത്തവരാരും വരണ്ടാ..."


Echo Point

                     അങ്ങനെ ഞങ്ങള്‍ അഞ്ചു പേരും കൂടി honeymoon point-ലേക്ക് നടന്നു. അവിടെ ചെന്ന് അവിടുത്തെ ആഴം കണ്ടപ്പോഴേ എന്‍റെ പകുതി ജീവന്‍ പോയി. വല്യ കനമോന്നും ഇല്ലാത്ത ഒരു ഇരുമ്പു കമ്പി ഒരു ചെറിയ മരത്തില്‍ കെട്ടിയിട്ടിരിക്കുന്നു. ആ മരമാണെങ്കില്‍, ഇപ്പൊ കൊക്കയില്‍ വീഴുമെന്നുള്ള രീതിയില്‍ ചരിഞ്ഞു നില്‍ക്കുകയാണ്.  800 അടി ആഴമുള്ള കൊക്കയുടെ മുകളില്‍ ആ ഇരുമ്പു കമ്പി അങ്ങനെ കിടന്നാടുന്നു. അതില്‍ രണ്ടു ബെല്‍റ്റും ബക്കിളും നമ്മുടെ ദേഹത്തോട് ചേര്‍ത്തൊന്നു കൊരുത്ത് വച്ച്, അതിന്‍റെ ഒരറ്റം ആ കമ്പിയില്‍ കൊളുത്തിയിടും..അത്ര തന്നെ..!!
ബെല്‍റ്റില്‍ കൊളുത്തുന്നതിനു മുന്നേ ഒരു പേപ്പറില്‍ ഒപ്പിട്ട് കൊടുക്കണം. 'എങ്ങാനും ഉരുണ്ടു വീണു തട്ടി പോയാല്‍, ആ ബെല്‍റ്റ്‌ കൊളുത്തി തരുന്നവന്മാര്‍ക്ക് നമ്മളെ അറിഞ്ഞേ കൂടാന്ന്..!!!!'
 ഇതും കൂടിയായപ്പോള്‍ ബാക്കി ഉണ്ടായിരുന്ന കുറച്ചു ധൈര്യവും കൂടി  അവിടെ ചോര്‍ന്നു പോയി.
'ചോര്‍ന്ന' കാര്യം നമ്മള് തുറന്നു പറയാന്‍ പാടില്ലല്ലോ..കാരണം വരുന്നില്ലെന്ന് പറഞ്ഞവന്മാരെ 'കലിപ്പിച്ചിട്ടു' പോന്നതല്ലേ..! അത് കൊണ്ട് ഒരു നമ്പരിട്ടു..
"അളിയാ അനൂപേ, ഞാനും കൂടി ഇതില്‍ കയറിയാല്‍ പിന്നെ ഫോട്ടോ എടുക്കുന്നതാരാ..?! അത് കൊണ്ട് നിങ്ങള് കയറിക്കോ..ഞാനിവിടെ നിന്ന് ഫോട്ടോ എടുക്കാം..."
അപ്പൊ ദാ സൗമ്യയും.."നമ്മളെല്ലാവരും പോയാല്‍ ഇവനിവിടെ ഒറ്റയ്ക്കാകും, അത് കൊണ്ട് ഞാനും ഇവിടെ നില്‍ക്കാം.."
ഞാനവളെ ഒന്ന് നോക്കി, അവള്‍ടെ മുഖത്തൊരു വളിച്ച ചിരി. ബാക്കി മൂന്നു പേരും റോപ്പില്‍ കയറിയപ്പോള്‍ ഞാന്‍ സൗമ്യയോട് ചോദിച്ചു...
"നീയെനിക്ക് കൂട്ട് നിന്നത് തന്നെ ആണോടി...??!"
"ഹേയ്...ഈ കൊക്ക കണ്ടപ്പോഴേ എന്‍റെ ഒള്ള ജീവന്‍ പോയി..എങ്ങനെ രക്ഷപെടുമെന്ന് ആലോചിച്ചു നിന്നപ്പോഴല്ലേ നീയൊരു കച്ചിതുരുമ്പ് ഇട്ടു തന്നത്...ഹി..ഹി.."

                              
അനൂപ്‌ റോപ്പില്‍ 
ശ്രുതി റോപ്പില്‍ 

റോപ്പില്‍ കയറിയവരോട് echo point-ല്‍ കാണാമെന്നു പറഞ്ഞു ഫോട്ടോയും എടുത്ത് ഞങ്ങള്‍ രണ്ടു പേരും തിരിച്ചു നടന്നു. ഞങ്ങള്‍ തിരികെ ചെല്ലുമ്പോള്‍ അവിടെ ഉണ്ടായിരുന്നവര്‍ എങ്ങോട്ടോ പോയിരുന്നു..ചുരുക്കി പറഞ്ഞാല്‍, 'പലരും പലവഴിക്ക്..!'ഫോണ്‍ എടുത്ത് വിളിക്കാമെന്നു വിചാരിക്കുമ്പോള്‍ റേഞ്ചുമില്ല. 
"ഇനിയിപ്പോ റോപ്പില്‍ കയറി പോയവര് തിരിച്ചു വരുന്നത് വരെ ഇവിടെ ഇരിക്കാം." അങ്ങനെ പറഞ്ഞു ഒരു ചായ ഒക്കെ വാങ്ങി കുടിച്ചു ഞങ്ങള്‍ രണ്ടാളും അവിടെ ഇരുന്നു.

ചായക്കടയില്‍ നിന്നൊരു ക്ലിക്ക് 

സമയം അഞ്ചര കഴിഞ്ഞപ്പോഴേക്കും അവിടം ഇരുട്ടി തുടങ്ങി. ഒന്നര മണിക്കൂറ് കഴിഞ്ഞിട്ടും റോപ്പില്‍ കയറി പോയവര് തിരികെയെത്തിയില്ല. പരിചയമില്ലാത്ത സ്ഥലത്ത് അങ്ങനെ നിന്നാല്‍ ശരിയാകില്ലെന്നു തോന്നി ഞങ്ങള്‍ രണ്ടാളും റെയില്‍വേ സ്റ്റേഷന്‍ലേക്ക് നടക്കാന്‍ തീരുമാനിച്ചു. നടത്തം ആരംഭിച്ചതും, നിമിത്തം പോലെ റോപ്പില്‍ കയറി പോയവര്‍ തിരികെ എത്തി. echo pointല്‍ നിന്ന് സ്റ്റേഷന്‍ലേക്കുള്ള ഷോര്‍ട്ട് കട്ട്‌ലൂടെ  ഞങ്ങള്‍ തിരികെ നടന്നു.(ഇവിടെ ഒക്കെ ആ മാപ്പ് ഒരുപാട് സഹായിച്ചു.)

തിരികെ..തിരികെ..

                 സ്റ്റേഷനില്‍ എത്തുന്നതിനു മുന്‍പ് തന്നെ മിക്കവാറും എല്ലാവരെയും കണ്ടുമുട്ടി. ഒരു ഹുക്കാ പാര്‍ലറിന്‍റെ മുന്നില്‍, കയറണോ വേണ്ടയോ എന്ന കണ്‍ഫ്യൂഷനില്‍ തമ്പടിച്ചു നില്‍ക്കയാണ്‌...! അവസാനം ഭൂരിപക്ഷത്തിന്‍റെ അഭിപ്രായം മാനിച്ച്, കയറാന്‍ തന്നെ തീരുമാനിച്ചു. ഹുക്കാ പാര്‍ലറിന്‍റെ മഞ്ഞ വെളിച്ചത്തില്‍, അറബിപ്പാടിന്‍റെ പതിഞ്ഞ ഈണത്തില്‍ എല്ലാവരും ഹുക്ക വലിച്ചു നോക്കി. 'വലിച്ചത് മുഴുവന്‍ എന്‍റെ അണ്ണാക്കില്‍ പോയത് മിച്ചം..ചുമച്ചു കൊണ്ട് ഞാന്‍ പുറത്തു ചാടി..'

ഹുക്ക 

                അപ്പോഴേക്കും അച്ചായന്‍റെ  ഫോണ്‍ വന്നു. അവര് നെരാളിലേക്ക് പോവുകയാണ്..(രാവിലെ മാരത്തോണ്‍ നടത്തിയ സ്ഥലം), ഞങ്ങളും ഉടനെ ചെല്ലാന്‍. കൂട്ടത്തില്‍ ഒരു സന്തോഷ വാര്‍ത്തയും കൂടി പറഞ്ഞു.."ലാസ്റ്റ് ട്രെയിന്‍ നാലരക്കായിരുന്നു. ഇനി ഒരു നാല് കിലോമീറ്റര്‍ നടന്നാല്‍ ടാക്സി കിട്ടിയേക്കുമെന്ന്.."
ഹുക്കാ കടക്കാരനോട് കാര്യം തിരക്കി..
ശരിയാണ്, ഇനി നടന്നു തന്നെ പോകണം..!! എല്ലാവരും കൂടെ ഒരുമിച്ചു തലയില്‍ കൈവച്ചു. ശരി, നടക്കാം എന്ന് തീരുമാനിച്ചപ്പോള്‍ വീണ്ടും പ്രശ്നം.വഴിയറിയില്ല, നല്ല ഇരുട്ടും..! ഹുക്കാ കടക്കാരന്‍ തന്നെ പോംവഴി പറഞ്ഞു തന്നു..
"ടാക്സി കിട്ടുന്ന സ്ഥലം വരെ കുതിര പോകും"
കുതിരയെ കിട്ടുന്ന സ്ഥലത്ത് ചെന്നപ്പോള്‍ പലര്‍ക്കും ഇത്ര ദൂരം കുതിരപ്പുറത്തു പോകാന്‍ പേടി. അങ്ങനെ കുറച്ചു പേര്‍ കുതിരപ്പുറത്തു കയറി, ബാക്കിയുള്ളവര്‍ നടന്നു.

"ആദിയുഷ സന്ധ്യ പൂത്തതിവിടെ..
ആദി സര്‍ഗ താളമാര്‍ന്നതിവിടെ.." back ground-ല്‍ ആ സമയത്ത്, ഇങ്ങനെ ഒരു പാട്ട് കേട്ടിരുന്നോന്നു ഒരു സംശയം..!!

തണുപ്പ് അരിച്ചിറങ്ങുന്ന, ഇളംകാറ്റ് വീശുന്ന മാത്തേരാന്‍റെ നടവഴിയിലൂടെ തിരികെ നടക്കുമ്പോള്‍ രാവിലെ അവിടെ വന്നിറങ്ങിയ അതെ ഉന്മേഷം തിരികെ കിട്ടിയത് പോലെ.


ടാക്സി പിടിച്ച് മലയിറങ്ങുമ്പോള്‍ മനസ്സ് പറഞ്ഞു...
"മാത്തേരാന്‍, ഈ ഒരൊറ്റ ദിവസം കൊണ്ട് നിന്നെ ഞാന്‍ വല്ലാതെ പ്രണയിച്ചു പോയി. തീര്‍ച്ചയായും ഞാന്‍ തിരികെ വരും..."

വാല്‍കഷ്ണം :
വഴിയില്‍ കണ്ട മരമാ. ഇത് കണ്ടിട്ട് നിങ്ങള്‍ക്കെന്തു തോന്നുന്നു..??(എനിക്ക് തോന്നിയത് ഞാന്‍ പറയൂലാ ;-) )           


Saturday, July 31, 2010

വരി : എത്തിപ്പോയ് മാത്തേരാനില്‍

മാത്തേരാന്‍ വരെ വന്ന സുന്ദരമായ യാത്രയും toy-trainനും പ്രകൃതി ഭംഗിയും കാണണ്ടേ..??!! ഇതാ ഭാഗം 1-ല്‍ ക്ലിക്ക് ചെയ്തോളൂ...



 യാത്ര തുടരുന്നു...         രണ്ടു മണിക്കൂറോളം കുന്നു കയറി ഒമ്പതെ മുക്കാല്‍ ആയപ്പോഴേക്കും toy-train ഞങ്ങളെ ആ സുന്ദര ഭൂമിയില്‍ എത്തിച്ചു.കാട്ടുപ്പൂക്കളുടെ മണമുള്ള തണുത്ത ഒരിളം കാറ്റ് ഞങ്ങളുടെ യാത്രാക്ഷീണമെല്ലാം നുള്ളി എടുത്തു കൊണ്ട് കടന്നു പോയി. ഒരു പത്മരാജന്‍ സിനിമ ലൊക്കെഷനില്‍ കാലെടുത്തു വയ്ക്കുന്ന അനുഭവമായിരുന്നു എനിക്ക്. തൂവാനത്തുമ്പികളിലെ ക്ലാരയെ കാത്തു നില്‍ക്കുന്ന മണ്ണാറതൊടിയിലെ ജയകൃഷ്ണന്‍ ഒരു നിമിഷം എന്‍റെ മനസ്സിലൂടെ കടന്നു പോയെന്നു പറഞ്ഞാല്‍ അതില്‍ തെല്ലും അതിശയോക്തിയില്ല.
മാത്തേരാന്‍ സ്റ്റേഷന്‍ 

"ട്രെയിന്‍ തിരിച്ചു പോകുന്നതിനു മുന്നേ എല്ലാവരും ഒന്ന് ഒരുമിച്ചു നിന്നേ...ഒരു ഫോട്ടോ എടുക്കട്ടെ.." എന്ന് പറഞ്ഞു തീര്‍ന്നില്ലാ..
"ഫോട്ടോ ഞാന്‍ എടുത്തു തരാം" എന്ന് പറഞ്ഞു സഹായഹസ്തവുമായി ഒരു മലയാളി..!!
ഇതോടു കൂടി ഒരു കാര്യം ഞാന്‍ ഉറപ്പിച്ചു...'ചന്ദ്രനില്‍ ഒരു മലയാളി തട്ട് കട ഇട്ടിട്ടുണ്ടെന്ന് പറയുന്നത് സത്യമാ..നോ സംശയംസ്..'


           ഫോട്ടോ എടുത്തു തന്ന ചേട്ടന് ഒരു നന്ദിയും പറഞ്ഞു പാട്ടും പാടി സ്റ്റേഷന്‍-ന് പുറത്തേക്കിറങ്ങാന്‍ തുടങ്ങുമ്പോള്‍, ആജാനബാഹുവായ ഒരു താടിക്കാരന്‍



"കിദര്‍ ജാ രഹെ ഹോ..? ടിക്കറ്റ്‌ ലേക്കര്‍ ജാ.." എന്നും പറഞ്ഞു തടഞ്ഞു നിര്‍ത്തി.

'ആഹാ...ഞങ്ങള് ടിക്കറ്റ്‌ എടുത്തിട്ട് തന്നെയാ ചേട്ടാ വന്നത് എന്ന സ്റ്റൈലില്‍' അച്ചായന്‍.."എടാ മനോജേ, നീയാ ട്രെയിന്‍ ടിക്കറ്റ്‌ അങ്ങ് എടുത്തു കൊടുത്തെ..."

"ട്രെയിന്‍ ക ടിക്കറ്റ്‌ നഹി ഹേ ഭയ്യാ..ഇദര്‍ ഘൂമ്നെ കേലിയെ ഓര്‍ ഏക്‌ ടിക്കറ്റ്‌ ലേനാ ഹേ.." എന്നും പറഞ്ഞു ഒരു ബോര്‍ഡിലേക്ക് ചൂണ്ടി കാണിച്ചു. മാത്തേരാനില്‍ കറങ്ങി നടക്കണമെങ്കില്‍ ആളൊന്നുക്ക് `15 വീതം കൊടുക്കണമെന്ന്.
"ആ..അത്രേ ഉള്ളോ..അതിനിങ്ങനെ പേടിപ്പിക്കണോ..??!!" എന്നും ചോദിച്ചു ബിബിനും സോനുവും കൂടി തലയെണ്ണി കാശടച്ചു. അവന്മാരുടെ കൈയിലേക്ക്‌ അയാള്‍ ടിക്കെറ്റും, ഒപ്പം മൂന്നു നാല് നോട്ടിസും കൊടുത്തു.

'നൂറനാട് ജനതയില്‍'.."നാളെ മുതല്‍...ഇതാ ഇന്ന് മുതല്‍...." എന്ന് വിളിച്ചു പറഞ്ഞു കൊണ്ട് പോകുന്ന ചക്കടാ ജീപ്പില്‍ നിന്ന് പുറത്തേക്കു പറത്തി തന്നിരുന്ന കച്ചിപേപ്പര്‍ കൊണ്ടുള്ള നോട്ടിസ് പോലത്തെ മൂന്നു നാലെണ്ണം. മേടിച്ചു നോക്കുമ്പോള്‍ മാത്തേരാനില്‍ വടാപ്പാവ് കിട്ടുന്ന ഏതോ ഒരു തട്ട് കടയുടെ പരസ്യം..!!
"ഹും..വടാപ്പാവ്.." എന്നും പറഞ്ഞു നോട്ടിസ് ചുരുട്ടി കളയാന്‍ തുടങ്ങുമ്പോള്‍ ദാ താടിക്കാരന്‍ നോക്കി പേടിപ്പിക്കുന്നു...
ഇത് കണ്ടു ബിബിന്‍ ചാടിവീണു..."കളയല്ലേ...കളയല്ലേ...അതിന്‍റെ പുറകില്‍ മാത്തേരാന്‍റെ മാപ്പാ.."

"മാത്തേരാന്‍റെ മാപ്പോ..ഇതില് കുന്നംകുളം ഉണ്ടോടെ..??" എന്നും ചോദിച്ചു ചളുവടിച്ചു ചമ്മല് മറയ്ക്കാന്‍ ശ്രമിച്ചതും, അവിടെ കൂട്ടച്ചിരി ഉയര്‍ന്നതും ഒരുമിച്ചായിരുന്നു.
                മാത്തേരാനിലെ എല്ലാ പൊയന്റുകളും(മുനമ്പുകളും), തടാകങ്ങളും, വഴികളും രേഖപ്പെടുത്തിയ ഒരു മാപ്പ്. ഈ മാപ്പ് കൈയിലുണ്ടായത് കാരണം, പലപ്പോഴും കൂട്ടം തെറ്റിയെങ്കിലും വൈകുന്നെരത്തോട്‌ കൂടി എല്ലാവരും ഒത്തു ചേര്‍ന്നു എന്നുള്ളതാണ് സത്യം.

                ഒരു ദിവസം മുഴുവനും ഇനി നിര്‍ത്താതെയുള്ള നടത്തമാണെന്ന് അറിയാതെ, നോട്ടിസ് തന്ന താടിക്കാരന്‍ ചൂണ്ടി കാണിച്ചു തന്ന വഴിയിലൂടെ തുടക്കത്തിന്‍റെ ആവേശത്തില്‍ നീണ്ടുനിവര്‍ന്നു കിടക്കുന്ന ചെമ്മണ്‍ പാതയിലൂടെ  എല്ലാവരും നടന്നു തുടങ്ങി. കൂട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മെമ്പര്‍, 'നേവ' അച്ഛന്‍റെ തോളത്തിരുന്നു കൗതുകപൂര്‍വ്വം കാഴ്ച്ചകള്‍ കാണുന്നുണ്ടായിരുന്നു.
ടോണ്‍ അച്ചായനും നേവയും
                       കുറെ ഹുക്കാ പാര്‍ലറ്കളും, ഒരു തൊപ്പിക്കടയും കരിമ്പ് ജ്യൂസ്‌ കടകളും, മള്ബറി വില്‍ക്കുന്ന സ്ത്രീകളെയും, ബ്രിട്ടിഷ് കാലത്ത് പണിത കെട്ടിടങ്ങളും കടന്നു മുന്നോട്ടു പോകുമ്പോള്‍, ഏറ്റവും മുന്നിലായി ഒരു അലര്‍ച്ച...
"ഹായ്..പാര്‍ക്ക്‌..പാര്‍ക്ക്.."


പൂന്തോട്ടവും, ഊഞ്ഞാലും, സീ-സൊയും ഒക്കെ കണ്ടപ്പോള്‍ 'എലി പുന്നെല്ലു കണ്ടത് പോലെ..' മുന്നില്‍ പോയ രണ്ടു മഹിളാമണികള്‍ നിയന്ത്രണം വിട്ടു 'കാറിയ' ശബ്ദമായിരുന്നു ആ കേട്ടത്..!!
ഊഞ്ഞാലാട്ടവും സീ-സോയും സമയം കളയുന്നുവെന്നു തോന്നിച്ചപ്പോള്‍ ഞങ്ങള്‍ പതുക്കെ അച്ചായന്‍റെ ചെവിയില്‍ പറഞ്ഞു.." അച്ചായാ..എല്ലാത്തിനേം വലിച്ചു കയററ്...അല്ലെങ്കില്‍ ബാക്കി സ്ഥലം ഒന്നും കാണാതെ ഇവിടെ നിന്ന് തന്നെ തിരിച്ചു പോകേണ്ടി വരും.."
"പൂനെയില്‍ ചെന്നിട്ട് എല്ലാവരെയും പാര്‍ക്കില്‍ കൊണ്ട്പ്പോകാം" എന്ന് പറഞ്ഞു സ്നേഹപൂര്‍വ്വം എല്ലാവരെയും വിളിച്ചു കയറ്റി. ഒപ്പമൊരു നിര്‍ദേശവും..

"ഇനി അലക്സാണ്ടര്‍ പൊയന്റില്‍ ചെന്നെ നമ്മള്‍ നില്‍ക്കുന്നുള്ളൂ..ആരും വഴിയില്‍ കുറ്റിയടിക്കില്ലാ...ഓക്കേ..??" 
എല്ലാവരും തല കുലുക്കി സമ്മതിച്ചു. ഒരു നാടന്‍ പാട്ടൊക്കെ പാടി കൈയും കൊട്ടി എല്ലാവരും വീണ്ടും നടത്തം ആരംഭിച്ചു.
                  നടത്തത്തിനിടയില്‍ ഒരു കുടുംബചിത്രം എടുക്കാന്‍ വേണ്ടി ഞാനൊന്നു പിന്നിലേക്ക്‌ വലിഞ്ഞു.
"click"
 ഞാനാ ചെയ്തത് കാരണവര്‍ക്ക്‌ ഒട്ടും ഇഷ്ട്ടമായില്ലാ എന്ന് തോന്നുന്നു. രണ്ടു സെക്കന്റ്‌ എന്നെ ഒന്ന് നോക്കിയിട്ട്.."എടീ, നീ പിള്ളേരേം വിളിച്ചു അകത്തു പോയ്ക്കെ..ഇവിടൊരുത്തന്‍ വായും പൊളിച്ചു നോക്കി നില്‍ക്കുന്നു.." എന്ന സ്റ്റൈലില്‍ ഭാര്യേം പിള്ളേരേം വിളിച്ചോണ്ട് തിരിഞ്ഞോരൊറ്റ പോക്ക്..എന്‍റെ ഭാഗ്യം..എഴുന്നേറ്റു വന്നൊരു പൊട്ടീര് തന്നിരുന്നേല്‍ ആകെ നാറിയേനെ..!!

ഇതാണാ കുടുംബചിത്രം 
മാത്തേരാനിലൂടെ നടക്കുമ്പോള്‍ ഞാന്‍ കണ്ടതെല്ലാം കൗതുകമുണര്‍ത്തുന്ന കാഴ്ച്ചകളായിരുന്നു. കുതിരകളും കുതിരക്കാരനും, റിക്ഷകളും, കുരങ്ങന്മാരും, ഭംഗിയുള്ള കല്ലുകള്‍ നിരത്തിയ നടവഴി ഉള്ള ബംഗ്ലാവും..എല്ലാം..എല്ലാം..

തൊപ്പിക്കട
ജയന്‍റെ പടത്തില്‍ അഭിനയിച്ച കുതിരയാണെന്ന് തോന്നുന്നു
റിക്ഷ 
കുതിരയും റിക്ഷയും മാത്രമാണ് അവിടുത്തെ വാഹനം. പ്രകൃതി സംരക്ഷണം തന്നെ ലക്‌ഷ്യം.

ഭംഗിയുള്ള നടവഴിയും പൂന്തോട്ടവും ഉള്ള ഒരു ബംഗ്ലാവ് 

                      
                      
ചളിയും തുരുമ്പും പിടിച്ച ഒരു ട്രാന്‍സ്ഫോര്‍മര്‍ വഴിയില്‍ 

                        എന്‍റെ കൂടെ ഉള്ളവര്‍ ഏറെ ദൂരം മുന്നില്‍ എത്തിയിരുന്നു. ഒരു ചെറിയ ഓട്ടത്തില്‍ അവര്‍ക്കരുകില്‍ എത്തുമ്പോള്‍ രണ്ടായി തിരിയുന്ന വഴിക്ക് മുന്നില്‍ എല്ലാവരും 'കണ്ഫ്യൂഷ'നില്‍ നില്‍ക്കുന്നു. ഇടത്തേക്ക് തിരിഞ്ഞാല്‍ അലക്സാണ്ടര്‍ പോയിന്റ്‌, വലത്തേക്ക് തിരിഞ്ഞാല്‍ ഷാര്‍ലറ്റ് ലേക്ക്..എങ്ങോട്ട് പോകും?!!  ഇവിടെയാണ്‌ നേരത്തെ പറഞ്ഞ മാപ്പിന്‍റെ ആദ്യ സഹായം. മാപ്പില്‍ നോക്കുമ്പോള്‍ അലക്സാണ്ടര്‍ പൊയന്റില്‍ നിന്ന് ഷാര്‍ലറ്റ് ലെക്കിലേക്ക് ഒരു ഷോര്‍ട്ട്-കട്ട്‌ ഉണ്ട്. എന്തായാലും അലക്സാണ്ടര്‍ പോയിന്റ്‌ കാണാന്‍ ഇറങ്ങിയതല്ലേ..ആദ്യം അങ്ങോട്ട്‌ തന്നെ.അങ്ങനെ പ്രധാന ചെമ്മണ്‍ പാതയില്‍ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് ഒരു ചെറിയ വഴിയിലൂടെയായി നടത്തം.

           വഴിയുടെ ഒരു വശം അഗാധമായ കൊക്കയായിരുന്നു. കാലെങ്ങാനും വഴുതിയാല്‍, 'anikspray'യുടെ പരസ്യം പോലെ "പൊടി പോലുമില്ലാ കണ്ടു പിടിക്കാന്‍" എന്നും പറഞ്ഞു ദീര്‍ഘനിശ്വാസം വിടേണ്ടി വരും...!!

                      
                 
സൂം-ഇന്‍ ചെയ്ത ലെന്‍സില്‍ മാത്രം കാണാന്‍ പറ്റിയ ഒരു ഗ്രാമം..


                   അര-മുക്കാല്‍ മണിക്കൂര്‍ നടന്നിട്ടും എങ്ങും എത്തുന്നില്ലാ..! ഈ അലക്സാണ്ടര്‍ പോയിന്റ്‌ കാണാന്‍ എങ്ങനെയിരിക്കും എന്ന് ആര്‍ക്കും ഒരു രൂപവുമില്ലാ..!! കൂട്ടത്തിലെ 'പിള്ളേര്‍സ്' ആയ ചോട്ടുവും, പവനും വയറു തപ്പി കാണിച്ചിട്ട്.."അണ്ണാ വിശക്കുന്നു..അച്ചായാ വിശക്കുന്നു.." എന്ന് പറഞ്ഞു കാറാനും തുടങ്ങി. വഴി ഒരിത്തിരി വീതി കൂടിയ സ്ഥലത്തെത്തിയപ്പോള്‍ കൈയിലുണ്ടായിരുന്ന മിക്സ്ച്ചറിന്‍റെയും പഴത്തിന്‍റെയും പൊതി അഴിച്ചു പങ്കു വച്ചു. താത്കാലിക ആശ്വാസം. വീണ്ടും നടത്തം തുടങ്ങി, അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ കാട് തീര്‍ന്നു, ഭൂമിയുടെ നിരപ്പും തീര്‍ന്നു. ഉള്ളത് അഗാധമായ ഗര്‍ത്തം. ഗര്‍ത്തത്തില്‍ നിറയെ പച്ചപ്പ്‌. പച്ചപ്പ്‌ അവസാനിക്കുന്നിടത്ത് വീണ്ടും തലയെടുപ്പോടെ സഹ്യാദ്രി..!!

അലക്സാണ്ടര്‍ പൊയന്റില്‍ നിന്ന് സഹ്യാദ്രി 

താഴെ ജാമ്പോള്‍ കാട് 

                      
                                                       
മറ്റൊരു വ്യൂ 
                     

                           ഹും..എവറസ്റ്റ് കീഴടക്കിയെന്നാ വിചാരം..!!
              

          അലക്സാണ്ടര്‍ പൊയന്റിന്‍റെ ഭംഗി ആസ്വദിച്ചും, ഫോട്ടോ എടുത്തും നില്‍ക്കുമ്പോള്‍ മറ്റൊരു ഭാഗത്ത്‌ താഴെ നിന്നൊരു വിളിച്ചു കൂവല്‍...
"അയ്യോ..രക്ഷിക്കണേ..."
"ഈശ്വരാ പവന്‍..!!" നെഞ്ചൊന്നു കാളി..എല്ലാവരും ആ വശത്തേക്ക് ഓടി..

നോക്കുമ്പോള്‍ കുറെ താഴെയായി അവന്‍ പല്ലിളിച്ചു നില്‍ക്കുന്നു. ഏതോ ഊടുവഴിയിലൂടെ താഴെയിറങ്ങി തമാശ ഒപ്പിച്ചതാണ്.
പവന്‍..ലോ..ലവിടെ..
                      അവിടെ നിന്നാല്‍ നല്ല ഭംഗിയാണെന്ന് പറഞ്ഞു കൊതിപ്പിച്ചപ്പോള്‍ എന്നാ പിന്നെ നമുക്കും ഒരു കൈ നോക്കാം എന്ന് പറഞ്ഞു ഞങ്ങളും അവന്‍റെ ഒപ്പം കൂടി. അവന്‍ പറഞ്ഞത് ശരിയായിരുന്നു. ഒരു മുനമ്പിലാണ് ഞങ്ങള്‍ നിന്നത്. അലക്സാണ്ടര്‍ പോയിന്റ്‌ കാഴ്ച്ചയുടെ മറ്റൊരു ആംഗിളില്‍. മുനമ്പിനു 'പവന്‍സ് പോയിന്റ്‌' എന്ന് പേരുമിട്ടു തിരികെ കയറി ഞങ്ങള്‍ അലക്സാണ്ടര്‍ പൊയന്റിനോട് 'ta-ta' പറഞ്ഞു.
ക്ഷീണിച്ചിരുന്നു പോയ ശ്രുതി, പവന്‍സ് പൊയന്റില്‍ 

അലക്സാണ്ടര്‍ പൊയന്റില്‍ കണ്ട പൂവുള്ള ഏതോ ഒരു പുല്ല്

            ഷാര്‍ലറ്റ് ലേക്ക് ആയിരുന്നു അടുത്ത ലക്‌ഷ്യം.ഇടതു വശത്ത് കാണുന്ന വഴിയിലൂടെ മാപ്പില്‍ കണ്ട short-cut ആണെന്ന് കരുതി ഞങ്ങള്‍ നടന്നു. ഏതാണ്ട് 45 minute നടന്നു കാണും. മാപ്പില്‍ കാണുന്നത് അനുസരിച്ചാണെങ്കില്‍ ഇപ്പോള്‍ ലേക്കിനടുത്തു ഏത്തണ്ടതാണ്. പാത പിന്നെയും ഇടുങ്ങി വന്നു. നടത്തം ഒരു ഒറ്റയടി പാതയിലൂടെയായി..
ഒറ്റയടി പാതയിലൂടെ..
              നേരത്തെ കണ്ടതിലും വലിപ്പമുള്ള വൃക്ഷങ്ങള്‍. മരങ്ങളുടെ നിഴല് വീണ പാത നട്ടുച്ച നേരത്തും സന്ധ്യാസമയത്തെ ഇരുട്ട് പരത്തിയിരുന്നു.ഭയത്തിന്‍റെ കണികകള്‍ പാകി കൊണ്ട് അങ്ങിങ്ങായി വലുതും ചെറുതും പാമ്പിന്‍ പുറ്റുകള്‍..!!

പാമ്പിന്‍ പുറ്റ്(ചിതല്‍ പുറ്റ്)

             വഴി തെറ്റിയോ എന്ന സംശയം എല്ലാവരുടെയും മനസ്സില്‍ തോന്നി തുടങ്ങിയിരുന്നു, ആരും പരസ്പരം ചോദിച്ചില്ലെന്ന് മാത്രം. വേറെ വഴികളൊന്നും കാണാത്തത് കൊണ്ട് മുന്നോട്ടു തന്നെ നടന്നു..
വഴി തെറ്റി കാട്ടിലേക്ക്..

              ഏതാണ്ട് പത്തു മിനിറ്റ് കൂടി കഴിഞ്ഞപ്പോള്‍ വഴി രണ്ടായി പിരിയുന്ന ഒരു സ്ഥലത്തെത്തി. മരത്തില്‍ ആണി അടിച്ച ഒരു മരപ്പലകയില്‍ 'Rambaug' എന്നെഴുതി വച്ചിരിക്കുന്നു. ഷാര്‍ലറ്റ് ലേക്കിലേക്ക് പോയ ഞങ്ങള്‍ എത്തിപ്പെട്ടത് 'രാംബാഗി'ല്‍...കൊടുംകാടിന്‍റെ നടുവില്‍...!!!


(നടന്നു തീരാന്‍ ഇനിയുമുണ്ട് വഴികള്‍..അത് കൊണ്ട് തുടരും...ഞങ്ങള്‍ക്കൊപ്പം നടക്കുകയല്ലേ..??)

LinkWithin

Related Posts with Thumbnails