Saturday, July 31, 2010

വരി : എത്തിപ്പോയ് മാത്തേരാനില്‍

മാത്തേരാന്‍ വരെ വന്ന സുന്ദരമായ യാത്രയും toy-trainനും പ്രകൃതി ഭംഗിയും കാണണ്ടേ..??!! ഇതാ ഭാഗം 1-ല്‍ ക്ലിക്ക് ചെയ്തോളൂ...



 യാത്ര തുടരുന്നു...         രണ്ടു മണിക്കൂറോളം കുന്നു കയറി ഒമ്പതെ മുക്കാല്‍ ആയപ്പോഴേക്കും toy-train ഞങ്ങളെ ആ സുന്ദര ഭൂമിയില്‍ എത്തിച്ചു.കാട്ടുപ്പൂക്കളുടെ മണമുള്ള തണുത്ത ഒരിളം കാറ്റ് ഞങ്ങളുടെ യാത്രാക്ഷീണമെല്ലാം നുള്ളി എടുത്തു കൊണ്ട് കടന്നു പോയി. ഒരു പത്മരാജന്‍ സിനിമ ലൊക്കെഷനില്‍ കാലെടുത്തു വയ്ക്കുന്ന അനുഭവമായിരുന്നു എനിക്ക്. തൂവാനത്തുമ്പികളിലെ ക്ലാരയെ കാത്തു നില്‍ക്കുന്ന മണ്ണാറതൊടിയിലെ ജയകൃഷ്ണന്‍ ഒരു നിമിഷം എന്‍റെ മനസ്സിലൂടെ കടന്നു പോയെന്നു പറഞ്ഞാല്‍ അതില്‍ തെല്ലും അതിശയോക്തിയില്ല.
മാത്തേരാന്‍ സ്റ്റേഷന്‍ 

"ട്രെയിന്‍ തിരിച്ചു പോകുന്നതിനു മുന്നേ എല്ലാവരും ഒന്ന് ഒരുമിച്ചു നിന്നേ...ഒരു ഫോട്ടോ എടുക്കട്ടെ.." എന്ന് പറഞ്ഞു തീര്‍ന്നില്ലാ..
"ഫോട്ടോ ഞാന്‍ എടുത്തു തരാം" എന്ന് പറഞ്ഞു സഹായഹസ്തവുമായി ഒരു മലയാളി..!!
ഇതോടു കൂടി ഒരു കാര്യം ഞാന്‍ ഉറപ്പിച്ചു...'ചന്ദ്രനില്‍ ഒരു മലയാളി തട്ട് കട ഇട്ടിട്ടുണ്ടെന്ന് പറയുന്നത് സത്യമാ..നോ സംശയംസ്..'


           ഫോട്ടോ എടുത്തു തന്ന ചേട്ടന് ഒരു നന്ദിയും പറഞ്ഞു പാട്ടും പാടി സ്റ്റേഷന്‍-ന് പുറത്തേക്കിറങ്ങാന്‍ തുടങ്ങുമ്പോള്‍, ആജാനബാഹുവായ ഒരു താടിക്കാരന്‍



"കിദര്‍ ജാ രഹെ ഹോ..? ടിക്കറ്റ്‌ ലേക്കര്‍ ജാ.." എന്നും പറഞ്ഞു തടഞ്ഞു നിര്‍ത്തി.

'ആഹാ...ഞങ്ങള് ടിക്കറ്റ്‌ എടുത്തിട്ട് തന്നെയാ ചേട്ടാ വന്നത് എന്ന സ്റ്റൈലില്‍' അച്ചായന്‍.."എടാ മനോജേ, നീയാ ട്രെയിന്‍ ടിക്കറ്റ്‌ അങ്ങ് എടുത്തു കൊടുത്തെ..."

"ട്രെയിന്‍ ക ടിക്കറ്റ്‌ നഹി ഹേ ഭയ്യാ..ഇദര്‍ ഘൂമ്നെ കേലിയെ ഓര്‍ ഏക്‌ ടിക്കറ്റ്‌ ലേനാ ഹേ.." എന്നും പറഞ്ഞു ഒരു ബോര്‍ഡിലേക്ക് ചൂണ്ടി കാണിച്ചു. മാത്തേരാനില്‍ കറങ്ങി നടക്കണമെങ്കില്‍ ആളൊന്നുക്ക് `15 വീതം കൊടുക്കണമെന്ന്.
"ആ..അത്രേ ഉള്ളോ..അതിനിങ്ങനെ പേടിപ്പിക്കണോ..??!!" എന്നും ചോദിച്ചു ബിബിനും സോനുവും കൂടി തലയെണ്ണി കാശടച്ചു. അവന്മാരുടെ കൈയിലേക്ക്‌ അയാള്‍ ടിക്കെറ്റും, ഒപ്പം മൂന്നു നാല് നോട്ടിസും കൊടുത്തു.

'നൂറനാട് ജനതയില്‍'.."നാളെ മുതല്‍...ഇതാ ഇന്ന് മുതല്‍...." എന്ന് വിളിച്ചു പറഞ്ഞു കൊണ്ട് പോകുന്ന ചക്കടാ ജീപ്പില്‍ നിന്ന് പുറത്തേക്കു പറത്തി തന്നിരുന്ന കച്ചിപേപ്പര്‍ കൊണ്ടുള്ള നോട്ടിസ് പോലത്തെ മൂന്നു നാലെണ്ണം. മേടിച്ചു നോക്കുമ്പോള്‍ മാത്തേരാനില്‍ വടാപ്പാവ് കിട്ടുന്ന ഏതോ ഒരു തട്ട് കടയുടെ പരസ്യം..!!
"ഹും..വടാപ്പാവ്.." എന്നും പറഞ്ഞു നോട്ടിസ് ചുരുട്ടി കളയാന്‍ തുടങ്ങുമ്പോള്‍ ദാ താടിക്കാരന്‍ നോക്കി പേടിപ്പിക്കുന്നു...
ഇത് കണ്ടു ബിബിന്‍ ചാടിവീണു..."കളയല്ലേ...കളയല്ലേ...അതിന്‍റെ പുറകില്‍ മാത്തേരാന്‍റെ മാപ്പാ.."

"മാത്തേരാന്‍റെ മാപ്പോ..ഇതില് കുന്നംകുളം ഉണ്ടോടെ..??" എന്നും ചോദിച്ചു ചളുവടിച്ചു ചമ്മല് മറയ്ക്കാന്‍ ശ്രമിച്ചതും, അവിടെ കൂട്ടച്ചിരി ഉയര്‍ന്നതും ഒരുമിച്ചായിരുന്നു.
                മാത്തേരാനിലെ എല്ലാ പൊയന്റുകളും(മുനമ്പുകളും), തടാകങ്ങളും, വഴികളും രേഖപ്പെടുത്തിയ ഒരു മാപ്പ്. ഈ മാപ്പ് കൈയിലുണ്ടായത് കാരണം, പലപ്പോഴും കൂട്ടം തെറ്റിയെങ്കിലും വൈകുന്നെരത്തോട്‌ കൂടി എല്ലാവരും ഒത്തു ചേര്‍ന്നു എന്നുള്ളതാണ് സത്യം.

                ഒരു ദിവസം മുഴുവനും ഇനി നിര്‍ത്താതെയുള്ള നടത്തമാണെന്ന് അറിയാതെ, നോട്ടിസ് തന്ന താടിക്കാരന്‍ ചൂണ്ടി കാണിച്ചു തന്ന വഴിയിലൂടെ തുടക്കത്തിന്‍റെ ആവേശത്തില്‍ നീണ്ടുനിവര്‍ന്നു കിടക്കുന്ന ചെമ്മണ്‍ പാതയിലൂടെ  എല്ലാവരും നടന്നു തുടങ്ങി. കൂട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മെമ്പര്‍, 'നേവ' അച്ഛന്‍റെ തോളത്തിരുന്നു കൗതുകപൂര്‍വ്വം കാഴ്ച്ചകള്‍ കാണുന്നുണ്ടായിരുന്നു.
ടോണ്‍ അച്ചായനും നേവയും
                       കുറെ ഹുക്കാ പാര്‍ലറ്കളും, ഒരു തൊപ്പിക്കടയും കരിമ്പ് ജ്യൂസ്‌ കടകളും, മള്ബറി വില്‍ക്കുന്ന സ്ത്രീകളെയും, ബ്രിട്ടിഷ് കാലത്ത് പണിത കെട്ടിടങ്ങളും കടന്നു മുന്നോട്ടു പോകുമ്പോള്‍, ഏറ്റവും മുന്നിലായി ഒരു അലര്‍ച്ച...
"ഹായ്..പാര്‍ക്ക്‌..പാര്‍ക്ക്.."


പൂന്തോട്ടവും, ഊഞ്ഞാലും, സീ-സൊയും ഒക്കെ കണ്ടപ്പോള്‍ 'എലി പുന്നെല്ലു കണ്ടത് പോലെ..' മുന്നില്‍ പോയ രണ്ടു മഹിളാമണികള്‍ നിയന്ത്രണം വിട്ടു 'കാറിയ' ശബ്ദമായിരുന്നു ആ കേട്ടത്..!!
ഊഞ്ഞാലാട്ടവും സീ-സോയും സമയം കളയുന്നുവെന്നു തോന്നിച്ചപ്പോള്‍ ഞങ്ങള്‍ പതുക്കെ അച്ചായന്‍റെ ചെവിയില്‍ പറഞ്ഞു.." അച്ചായാ..എല്ലാത്തിനേം വലിച്ചു കയററ്...അല്ലെങ്കില്‍ ബാക്കി സ്ഥലം ഒന്നും കാണാതെ ഇവിടെ നിന്ന് തന്നെ തിരിച്ചു പോകേണ്ടി വരും.."
"പൂനെയില്‍ ചെന്നിട്ട് എല്ലാവരെയും പാര്‍ക്കില്‍ കൊണ്ട്പ്പോകാം" എന്ന് പറഞ്ഞു സ്നേഹപൂര്‍വ്വം എല്ലാവരെയും വിളിച്ചു കയറ്റി. ഒപ്പമൊരു നിര്‍ദേശവും..

"ഇനി അലക്സാണ്ടര്‍ പൊയന്റില്‍ ചെന്നെ നമ്മള്‍ നില്‍ക്കുന്നുള്ളൂ..ആരും വഴിയില്‍ കുറ്റിയടിക്കില്ലാ...ഓക്കേ..??" 
എല്ലാവരും തല കുലുക്കി സമ്മതിച്ചു. ഒരു നാടന്‍ പാട്ടൊക്കെ പാടി കൈയും കൊട്ടി എല്ലാവരും വീണ്ടും നടത്തം ആരംഭിച്ചു.
                  നടത്തത്തിനിടയില്‍ ഒരു കുടുംബചിത്രം എടുക്കാന്‍ വേണ്ടി ഞാനൊന്നു പിന്നിലേക്ക്‌ വലിഞ്ഞു.
"click"
 ഞാനാ ചെയ്തത് കാരണവര്‍ക്ക്‌ ഒട്ടും ഇഷ്ട്ടമായില്ലാ എന്ന് തോന്നുന്നു. രണ്ടു സെക്കന്റ്‌ എന്നെ ഒന്ന് നോക്കിയിട്ട്.."എടീ, നീ പിള്ളേരേം വിളിച്ചു അകത്തു പോയ്ക്കെ..ഇവിടൊരുത്തന്‍ വായും പൊളിച്ചു നോക്കി നില്‍ക്കുന്നു.." എന്ന സ്റ്റൈലില്‍ ഭാര്യേം പിള്ളേരേം വിളിച്ചോണ്ട് തിരിഞ്ഞോരൊറ്റ പോക്ക്..എന്‍റെ ഭാഗ്യം..എഴുന്നേറ്റു വന്നൊരു പൊട്ടീര് തന്നിരുന്നേല്‍ ആകെ നാറിയേനെ..!!

ഇതാണാ കുടുംബചിത്രം 
മാത്തേരാനിലൂടെ നടക്കുമ്പോള്‍ ഞാന്‍ കണ്ടതെല്ലാം കൗതുകമുണര്‍ത്തുന്ന കാഴ്ച്ചകളായിരുന്നു. കുതിരകളും കുതിരക്കാരനും, റിക്ഷകളും, കുരങ്ങന്മാരും, ഭംഗിയുള്ള കല്ലുകള്‍ നിരത്തിയ നടവഴി ഉള്ള ബംഗ്ലാവും..എല്ലാം..എല്ലാം..

തൊപ്പിക്കട
ജയന്‍റെ പടത്തില്‍ അഭിനയിച്ച കുതിരയാണെന്ന് തോന്നുന്നു
റിക്ഷ 
കുതിരയും റിക്ഷയും മാത്രമാണ് അവിടുത്തെ വാഹനം. പ്രകൃതി സംരക്ഷണം തന്നെ ലക്‌ഷ്യം.

ഭംഗിയുള്ള നടവഴിയും പൂന്തോട്ടവും ഉള്ള ഒരു ബംഗ്ലാവ് 

                      
                      
ചളിയും തുരുമ്പും പിടിച്ച ഒരു ട്രാന്‍സ്ഫോര്‍മര്‍ വഴിയില്‍ 

                        എന്‍റെ കൂടെ ഉള്ളവര്‍ ഏറെ ദൂരം മുന്നില്‍ എത്തിയിരുന്നു. ഒരു ചെറിയ ഓട്ടത്തില്‍ അവര്‍ക്കരുകില്‍ എത്തുമ്പോള്‍ രണ്ടായി തിരിയുന്ന വഴിക്ക് മുന്നില്‍ എല്ലാവരും 'കണ്ഫ്യൂഷ'നില്‍ നില്‍ക്കുന്നു. ഇടത്തേക്ക് തിരിഞ്ഞാല്‍ അലക്സാണ്ടര്‍ പോയിന്റ്‌, വലത്തേക്ക് തിരിഞ്ഞാല്‍ ഷാര്‍ലറ്റ് ലേക്ക്..എങ്ങോട്ട് പോകും?!!  ഇവിടെയാണ്‌ നേരത്തെ പറഞ്ഞ മാപ്പിന്‍റെ ആദ്യ സഹായം. മാപ്പില്‍ നോക്കുമ്പോള്‍ അലക്സാണ്ടര്‍ പൊയന്റില്‍ നിന്ന് ഷാര്‍ലറ്റ് ലെക്കിലേക്ക് ഒരു ഷോര്‍ട്ട്-കട്ട്‌ ഉണ്ട്. എന്തായാലും അലക്സാണ്ടര്‍ പോയിന്റ്‌ കാണാന്‍ ഇറങ്ങിയതല്ലേ..ആദ്യം അങ്ങോട്ട്‌ തന്നെ.അങ്ങനെ പ്രധാന ചെമ്മണ്‍ പാതയില്‍ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് ഒരു ചെറിയ വഴിയിലൂടെയായി നടത്തം.

           വഴിയുടെ ഒരു വശം അഗാധമായ കൊക്കയായിരുന്നു. കാലെങ്ങാനും വഴുതിയാല്‍, 'anikspray'യുടെ പരസ്യം പോലെ "പൊടി പോലുമില്ലാ കണ്ടു പിടിക്കാന്‍" എന്നും പറഞ്ഞു ദീര്‍ഘനിശ്വാസം വിടേണ്ടി വരും...!!

                      
                 
സൂം-ഇന്‍ ചെയ്ത ലെന്‍സില്‍ മാത്രം കാണാന്‍ പറ്റിയ ഒരു ഗ്രാമം..


                   അര-മുക്കാല്‍ മണിക്കൂര്‍ നടന്നിട്ടും എങ്ങും എത്തുന്നില്ലാ..! ഈ അലക്സാണ്ടര്‍ പോയിന്റ്‌ കാണാന്‍ എങ്ങനെയിരിക്കും എന്ന് ആര്‍ക്കും ഒരു രൂപവുമില്ലാ..!! കൂട്ടത്തിലെ 'പിള്ളേര്‍സ്' ആയ ചോട്ടുവും, പവനും വയറു തപ്പി കാണിച്ചിട്ട്.."അണ്ണാ വിശക്കുന്നു..അച്ചായാ വിശക്കുന്നു.." എന്ന് പറഞ്ഞു കാറാനും തുടങ്ങി. വഴി ഒരിത്തിരി വീതി കൂടിയ സ്ഥലത്തെത്തിയപ്പോള്‍ കൈയിലുണ്ടായിരുന്ന മിക്സ്ച്ചറിന്‍റെയും പഴത്തിന്‍റെയും പൊതി അഴിച്ചു പങ്കു വച്ചു. താത്കാലിക ആശ്വാസം. വീണ്ടും നടത്തം തുടങ്ങി, അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ കാട് തീര്‍ന്നു, ഭൂമിയുടെ നിരപ്പും തീര്‍ന്നു. ഉള്ളത് അഗാധമായ ഗര്‍ത്തം. ഗര്‍ത്തത്തില്‍ നിറയെ പച്ചപ്പ്‌. പച്ചപ്പ്‌ അവസാനിക്കുന്നിടത്ത് വീണ്ടും തലയെടുപ്പോടെ സഹ്യാദ്രി..!!

അലക്സാണ്ടര്‍ പൊയന്റില്‍ നിന്ന് സഹ്യാദ്രി 

താഴെ ജാമ്പോള്‍ കാട് 

                      
                                                       
മറ്റൊരു വ്യൂ 
                     

                           ഹും..എവറസ്റ്റ് കീഴടക്കിയെന്നാ വിചാരം..!!
              

          അലക്സാണ്ടര്‍ പൊയന്റിന്‍റെ ഭംഗി ആസ്വദിച്ചും, ഫോട്ടോ എടുത്തും നില്‍ക്കുമ്പോള്‍ മറ്റൊരു ഭാഗത്ത്‌ താഴെ നിന്നൊരു വിളിച്ചു കൂവല്‍...
"അയ്യോ..രക്ഷിക്കണേ..."
"ഈശ്വരാ പവന്‍..!!" നെഞ്ചൊന്നു കാളി..എല്ലാവരും ആ വശത്തേക്ക് ഓടി..

നോക്കുമ്പോള്‍ കുറെ താഴെയായി അവന്‍ പല്ലിളിച്ചു നില്‍ക്കുന്നു. ഏതോ ഊടുവഴിയിലൂടെ താഴെയിറങ്ങി തമാശ ഒപ്പിച്ചതാണ്.
പവന്‍..ലോ..ലവിടെ..
                      അവിടെ നിന്നാല്‍ നല്ല ഭംഗിയാണെന്ന് പറഞ്ഞു കൊതിപ്പിച്ചപ്പോള്‍ എന്നാ പിന്നെ നമുക്കും ഒരു കൈ നോക്കാം എന്ന് പറഞ്ഞു ഞങ്ങളും അവന്‍റെ ഒപ്പം കൂടി. അവന്‍ പറഞ്ഞത് ശരിയായിരുന്നു. ഒരു മുനമ്പിലാണ് ഞങ്ങള്‍ നിന്നത്. അലക്സാണ്ടര്‍ പോയിന്റ്‌ കാഴ്ച്ചയുടെ മറ്റൊരു ആംഗിളില്‍. മുനമ്പിനു 'പവന്‍സ് പോയിന്റ്‌' എന്ന് പേരുമിട്ടു തിരികെ കയറി ഞങ്ങള്‍ അലക്സാണ്ടര്‍ പൊയന്റിനോട് 'ta-ta' പറഞ്ഞു.
ക്ഷീണിച്ചിരുന്നു പോയ ശ്രുതി, പവന്‍സ് പൊയന്റില്‍ 

അലക്സാണ്ടര്‍ പൊയന്റില്‍ കണ്ട പൂവുള്ള ഏതോ ഒരു പുല്ല്

            ഷാര്‍ലറ്റ് ലേക്ക് ആയിരുന്നു അടുത്ത ലക്‌ഷ്യം.ഇടതു വശത്ത് കാണുന്ന വഴിയിലൂടെ മാപ്പില്‍ കണ്ട short-cut ആണെന്ന് കരുതി ഞങ്ങള്‍ നടന്നു. ഏതാണ്ട് 45 minute നടന്നു കാണും. മാപ്പില്‍ കാണുന്നത് അനുസരിച്ചാണെങ്കില്‍ ഇപ്പോള്‍ ലേക്കിനടുത്തു ഏത്തണ്ടതാണ്. പാത പിന്നെയും ഇടുങ്ങി വന്നു. നടത്തം ഒരു ഒറ്റയടി പാതയിലൂടെയായി..
ഒറ്റയടി പാതയിലൂടെ..
              നേരത്തെ കണ്ടതിലും വലിപ്പമുള്ള വൃക്ഷങ്ങള്‍. മരങ്ങളുടെ നിഴല് വീണ പാത നട്ടുച്ച നേരത്തും സന്ധ്യാസമയത്തെ ഇരുട്ട് പരത്തിയിരുന്നു.ഭയത്തിന്‍റെ കണികകള്‍ പാകി കൊണ്ട് അങ്ങിങ്ങായി വലുതും ചെറുതും പാമ്പിന്‍ പുറ്റുകള്‍..!!

പാമ്പിന്‍ പുറ്റ്(ചിതല്‍ പുറ്റ്)

             വഴി തെറ്റിയോ എന്ന സംശയം എല്ലാവരുടെയും മനസ്സില്‍ തോന്നി തുടങ്ങിയിരുന്നു, ആരും പരസ്പരം ചോദിച്ചില്ലെന്ന് മാത്രം. വേറെ വഴികളൊന്നും കാണാത്തത് കൊണ്ട് മുന്നോട്ടു തന്നെ നടന്നു..
വഴി തെറ്റി കാട്ടിലേക്ക്..

              ഏതാണ്ട് പത്തു മിനിറ്റ് കൂടി കഴിഞ്ഞപ്പോള്‍ വഴി രണ്ടായി പിരിയുന്ന ഒരു സ്ഥലത്തെത്തി. മരത്തില്‍ ആണി അടിച്ച ഒരു മരപ്പലകയില്‍ 'Rambaug' എന്നെഴുതി വച്ചിരിക്കുന്നു. ഷാര്‍ലറ്റ് ലേക്കിലേക്ക് പോയ ഞങ്ങള്‍ എത്തിപ്പെട്ടത് 'രാംബാഗി'ല്‍...കൊടുംകാടിന്‍റെ നടുവില്‍...!!!


(നടന്നു തീരാന്‍ ഇനിയുമുണ്ട് വഴികള്‍..അത് കൊണ്ട് തുടരും...ഞങ്ങള്‍ക്കൊപ്പം നടക്കുകയല്ലേ..??)

Thursday, July 15, 2010

വരി : വരുന്നോ, ഞങ്ങള്‍ക്കൊപ്പം മാത്തേരാനിലേക്ക്..?

                               21 പേരെയും ഒരു തവണ കൂടി വിളിച്ച്, വരുന്ന കാര്യം ഉറപ്പിച്ചു, "ട്രെയിന്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാന്‍ പോവ്വാ..മുങ്ങാന്‍ പരിപ്പാടി ഉണ്ടേല്‍ ഇപ്പൊ പറയണം." 
"നമ്മള് പൂനെന്ന് ബസ്സിനല്ലേ പോകുന്നത്, പിന്നെന്തിനാ ട്രെയിന്‍ ടിക്കറ്റ്‌?" എന്ന് ചിലര്‍..!!
വിശദമായി പറഞ്ഞു കൊടുത്തു..."മാത്തേരാനില്‍ പോകണമെങ്കില്‍ നെരാളില്‍ നിന്നും toy train-ല്‍ തന്നെ പോകണം, അതാ അതിന്‍റെ ഒരു രസം. അതില്‍ കയറണമെങ്കില്‍ ഒരു മാസം മുന്നേ എങ്കിലും ബുക്ക്‌ ചെയ്യണം. അപ്പൊ വേഗം പറഞ്ഞോ...റെഡിയല്ലേ...??"
                               ഒരു മാസം കഴിഞ്ഞപ്പോള്‍ എല്ലാവരെയും ഓര്‍മിപ്പിച്ചു കൊണ്ട് ഒരു group mail അയച്ചു. 'വരുന്ന ശനിയാഴ്ച വെളുപ്പിന് നാല് മണിക്ക് ബസ്‌ എല്ലാവരുടെയും വീട്ടു മുറ്റത്ത്‌ എത്തും. ഒരുങ്ങി ഇരുന്നു കൊള്ളണം'. അങ്ങനെ ഞങ്ങള്‍ മലയാളീസ് എല്ലാരും കൂടി പ്ലാന്‍ ചെയ്തു ആദ്യമായി പോകുന്ന ഒരു യാത്ര; മാത്തേരാനിലേക്ക്.പൂനെക്കും മുംബൈക്കും ഇടയിലായി, ജാമ്പോള്‍ കാടിന് നടുവില്‍ ഏതാണ്ട് എട്ടു കിലോമീറ്റര്‍ വിസ്തൃതിയില്‍ സഹ്യാദ്രിയുടെ നെറുകയിലാണ് ഈ ഹില്‍-സ്റ്റേഷന്‍.പൂനെയില്‍ നിന്ന് രണ്ടര മണിക്കൂറും, മുംബൈയില്‍ നിന്ന് ഒന്നര മണിക്കൂറും മതിയാകും ഇവിടേയ്ക്ക് എത്താന്‍.
                               നഗരത്തിന്‍റെ മാലിന്യങ്ങള്‍ ഏല്‍ക്കാത്ത ശുദ്ധമായ വായൂ ശ്വസിച്ച് സ്വച്ഛമായ സുഖ ശീതളിമയില്‍, വലിയ മരത്തണലുകളില്‍ ഒരു ദിവസം..!! ട്രിപ്പിനായി  മാത്തേരാന്‍ തിരഞ്ഞെടുക്കുമ്പോള്‍ ഇതായിരുന്നു മനസ്സില്‍.
                     അങ്ങനെ ശനിയാഴ്ച വെളുപ്പിന് 21 പേരും വണ്ടിയില്‍ കയറി, പൂനെ വിടുമ്പോഴെക്ക് അഞ്ചു മണി കഴിഞ്ഞിരുന്നു. കാലത്തെ എഴുന്നേറ്റത് കാരണം, ആറ് മണി കഴിഞ്ഞപ്പോഴേക്കും എല്ലാവര്‍ക്കും വിശപ്പ്‌ തുടങ്ങി. ചായ കുടിക്കാന്‍ ഒരു റ്റപ്പരിയുടെ(മാടക്കട) മുന്നില്‍ നിര്‍ത്തി, കൂട്ടത്തില്‍ കാരണവരായ അച്ചായന്‍ വാങ്ങി വച്ചിരുന്ന ഏത്തക്കയും കൂട്ടി ചായ കുടിച്ചപ്പോഴേക്കും എല്ലാവരുടെയും മുഖത്ത് ഒരു ഉന്മേഷം. ആ ഉന്മേഷം ചോര്‍ന്നു പോകാതെ രാവിലെ തന്നെ 'അന്താക്ഷരി' കളിയും തുടങ്ങി.
ഏഴു മണിക്ക് മുന്നേ നെരാളില്‍ എത്തുമെന്നായിരുന്നു പൂനെന്ന് വണ്ടി എടുക്കുമ്പോള്‍ ഡ്രൈവറുടെ പ്രഖ്യാപനം. ഏഴര അടുക്കുമ്പോഴും എങ്ങും എത്താതായപ്പോള്‍  ഡ്രൈവറോട് കാര്യം തിരക്കി.

"സാബ്, രാസ്ത ഫൂല്‍ ഗയാ...പൂച്കര്‍ ജാനാ പടേഗാ...."

'ഈശ്വരാ...അങ്ങേരു വഴി മറന്നു..ഇനി ചോയിച്ചു..... ചോയിച്ചു പോകാമെന്ന്....'

അനൂപ്‌ വാച്ചില്‍ നോക്കിയിട്ട് തലയില്‍ കൈ വച്ചു, "എടാ, അങ്ങേരോട് പറ 7.40-നാ ട്രെയിന്‍ എന്ന്"

"ഇനി പറഞ്ഞിട്ടൊന്നും കാര്യമില്ല...ഹിന്ദി അറിയാവുന്നവന്മാര് തല വെളിയിലിട്ടു വഴി ചോദിച്ചോ..." പറഞ്ഞു തീരുമ്പോഴേക്കും എതിരെ വന്ന ബൈക്ക്-കാരനെ തടഞ്ഞു നിര്‍ത്തി.

"ഇദര്‍ സെ തീന്‍ കിലോമീറ്റര്‍ സീദാ...ഓര്‍ വഹാം സെ റൈറ്റ്.."

മൂന്നു കിലോമീറ്റര്‍ നേരെ ചെന്ന് വലത്ത് പിടിച്ചാല്‍ എന്തെങ്കിലും ഒക്കെ സംഭവിക്കുമെന്നാണ് ബൈക്ക്-കാരന്‍.
          
                                                    അന്നത്തെ സൂര്യോദയം
എല്ലാം മനസ്സിലായത്‌ പോലെ ഡ്രൈവര്‍ തല കുലുക്കി, ഇത്തിരി സ്പീഡ് കൂട്ടി നേരെ വിട്ടു. വലത്ത് തിരിഞ്ഞു വണ്ടി ചെന്ന് നിന്നത് പാര്‍ക്കിംഗ് ലോട്ടിലേക്കാണ്. അവിടെ നിന്ന് ഒരു അഞ്ചു മിനിറ്റ് നടക്കാനുള്ള ദൂരമുണ്ട് സ്റ്റേഷനിലേക്ക്. വാച്ചില്‍ നോക്കുമ്പോള്‍ വണ്ടി പോകാന്‍ ഇനി രണ്ടു മിനിറ്റ് മാത്രം ബാക്കി. പിന്നീട് ഒരു കൂട്ടയോട്ടമായിരുന്നു;
 "മാത്തേരാനില്‍ പോകാന്‍ ഒരു മാരത്തോണ്‍"
എന്തായാലും അതി രാവിലെ തന്നെ നാട്ടുകാര്‍ക്ക് ഒരു കൂട്ടയോട്ടം കാണാനുള്ള ഭാഗ്യമുണ്ടായി. ഓടി ചെല്ലുമ്പോഴേക്കും ട്രെയിന്‍ ചൂളം വിളിച്ചു തുടങ്ങിയിരുന്നു.

  

Toy Train-ന്ന് വിളിക്കുന്നത്‌ വെറുതെയല്ല.ശരിക്കും കളിപ്പാട്ടം തന്നെ...!! ട്രെയിന്‍ കിട്ടിയപ്പോള്‍ ഒളിമ്പിക്ക്സ് മാരത്തോണ്‍ ജയിച്ച സന്തോഷം എല്ലാവരുടെയും മുഖത്ത്..!

                      
നെരാള്‍ സ്റ്റേഷന്‍ വിട്ട് ട്രെയിന്‍ പതുക്കെ നീങ്ങി തുടങ്ങുമ്പോള്‍ തന്നെ മനോഹരമായ കുന്നുകളും, തടാകങ്ങളും, പാറക്കൂട്ടങ്ങളും, പച്ചപ്പുകളും വശങ്ങളിലായി പ്രത്യക്ഷപ്പെട്ടു തുടങ്ങി.
                                                 സഹ്യാദ്രിയുടെ നെറുകയിലേക്ക്

വഴിയില്‍ തൂക്കണാംക്കുരുവിയുടെ കൂടുകള്‍ കൊണ്ട് നിറഞ്ഞ ഒരു പന.
 
                        ഒരു വലിയ പാറ ഗണപതിയുടെ  മുഖം പോലെ അലങ്കരിച്ചു വച്ചിരിക്കുന്നു.
മഞ്ഞയും പച്ചയും നിറമണിഞ്ഞ കുന്നുകള്‍ 
 
                                     ദൂരെ താണ് പറക്കുന്ന മേഘങ്ങളും, തെളിഞ്ഞ തടാകവും

വഴിയിലെ ഒരു കുഞ്ഞു സ്റ്റേഷന്‍, പേര് ജുമ്മപ്പെട്ടി. കുന്നിറങ്ങി വന്നു ക്ഷീണിതനായി സ്റ്റേഷനില്‍ കിടക്കുന്ന മറ്റൊരു Toy Train.
 
വളഞ്ഞു തിരിഞ്ഞു പോകുന്ന റെയില്‍വേ ട്രാക്ക്                 
           
ദൂരെ ചെറു ഗ്രാമങ്ങള്‍ കാണാം 
        
ജാമ്പോള്‍ കാടിന്‍റെ സമൃദ്ധമായ പച്ചപ്പ്‌
         
                                                     ചിതല്‍ പുറ്റ് പോലെ തോന്നിക്കുന്ന ഒരു കുന്ന്

സീറ്റില്‍ ഇരുന്നിട്ട് ഇരുപ്പുറക്കുന്നില്ല, ഓരോരുത്തരായി കാഴ്ചകള്‍ കാണാന്‍ ഡോര്‍-നടുക്കലേക്ക് നീങ്ങി നിന്നു. ഒപ്പം ഓടി എത്താമെന്ന് തോന്നുന്ന വേഗതയിലാണ് വളഞ്ഞും തിരിഞ്ഞും കുഞ്ഞന്‍ ട്രെയിന്‍ കുന്നു കയറി കൊണ്ടിരിക്കുന്നത്. ഓരോ വളവു തിരിയുമ്പോഴും കാഴ്ച്ചയുടെ പുത്തന്‍ ഫ്രെയിമുകള്‍ ഒരുക്കി വച്ചിരിക്കുന്ന യാത്ര...


മാത്തേരാനില്‍ എത്തിയാല്‍ കാഴ്ചകള്‍ക്ക് ഭംഗി കൂടും..അപ്പൊ ഞങ്ങള്‍ക്കൊപ്പം വരുകയല്ലെ...??

(തുടരും..)

LinkWithin

Related Posts with Thumbnails